കൊച്ചി മെട്രോയുമായി സഹകരിച്ച് സ്വകാര്യ ബസുടമകൾ രൂപീകരിച്ച കൊച്ചി വീൽസ് എന്ന കമ്പനിക്ക് കീഴിൽ സ്വകാര്യ ബസുകൾ സർവീസ് തുടങ്ങി. കേരളാ ബസ് ട്രാൻസ്പോർട്ട് അസോസിയേഷനിലുള്ള സ്വകാര്യ ബസുകളാണ് കൊച്ചി വീൽസ് എന്ന പേരിലേക്ക് മാറിയത്. ആദ്യ സർവീസിലെ മുഴുവൻ തുകയും കൊച്ചിയിലെ നിർധനരായ ക്യാൻസർ രോഗികൾക്കാണ്.
കൊച്ചിയിലെ പൊതുഗതാഗത രംഗത്ത് വലിയ മാറ്റമുണ്ടാക്കുന്ന പരിഷ്കാരത്തിനാണ് ഈ ഫ്ളാഗ് ഓഫ്. നിലവിൽ കേരളാ ബസ് ട്രാൻസ്പോർട് അസോസിയേഷനിൽ അംഗങ്ങളായ ബസുകൾ കൊച്ചി വീൽസ് എന്ന കമ്പനിക്ക് കീഴിലായി സർവീസ് മാറ്റുകയാണ്. കൊച്ചി മെട്രോയുമായുണ്ടാക്കിയ കരാറിൻറെ ഭാഗമാണ് ഈ മാറ്റം. ഒറ്റപ്പെട്ടു നിൽക്കുന്ന ബസുടമകൾക്ക് കീഴിൽ പരിഷ്കാരങ്ങൾ പ്രയാസമായതിനാലാണ് പുതിയ കൂട്ടായ്മയ്ക്ക് തുടക്കമായത്. ഈ തുടക്കം ബസ് ട്രാൻസ്പോർട് അസോസിയേഷൻ ഗംഭീരമാക്കുകയും ചെയ്തു. ഇന്ന് അസോസിയേഷനു കീഴിലുള്ള 147 ബസുകളിലും സൗജന്യയാത്ര. യാത്രക്കാർ നൽകുന്ന സംഭാവന നിർധനരായ ക്യാൻസർ രോഗികൾക്ക് നൽകും.
കൊച്ചി നഗരത്തിലും വിശാലകൊച്ചിയിലുമായി 773 റൂട്ടുകളിലാണ് സ്വകാര്യ ബസുകൾ ഓടുന്നത്. മെട്രോയും പുതിയ റൂട്ട് ക്രമീകരണവും വരുന്നതോടെ ഇത് 362 ആയി ചുരുങ്ങും. മെട്രോ ഫീഡർ ബസുകളായും പുതിയ റൂട്ടുകളിലേക്കുള്ള ബസുകളായും നിലവിലെ സ്വകാര്യബസുകൾ മാറും.