തൃശൂർ നാട്ടികയിൽ അനധികൃത മണ്ണെടുപ്പ് മൂലം ബീച്ച് റോഡ് തകർന്നതോടെ ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. സമീപത്തെ വീടുകളും അപകാടവസ്ഥയിൽ. കെട്ടിട നിർമാണത്തിന്റെ മറവിലാണ് സ്വകാര്യവ്യക്തി നൂറുകണക്കിന് ലോഡ് മണ്ണ് കടത്തിയത്.
തൃപ്രയാർ സ്വദേശിയാണ് കെട്ടിടം നിർമിക്കാനുള്ള അനുമതിയുടെ പേരിൽ സ്വന്തം ഭൂമിയിൽ നിന്ന് വൻതോതിൽ മണ്ണ് കടത്തിയത്. കുഴികുത്തി മണ്ണെടുത്തതോടെയാണ് സമീപത്തുണ്ടായിരുന്ന നാട്ടിക ബീച്ച് റോഡിന്റെ ഒരുവശം തകർന്നത്. അന്പത് മീറ്ററോളം നീളത്തിൽ ഏത് സമയം തകരാമെന്ന അവസ്ഥയിലുമാണ്. ഇതോടെ ഗതാഗതം ഭാഗീകമായി നിർത്തിവച്ചു. കൂടാതെ മണ്ണിടിച്ചിൽ മൂലം സമീപത്തെ രണ്ട് വീടുകളും അപകടാവസ്ഥയിലായി.
പഞ്ചായത്തിന്റെയും ജിയോളജി വകുപ്പിന്റെയും അനുമതിയില്ലാതെയാണ് മണ്ണെടുപ്പെന്ന് ബോദ്യമായതിനാൽ സ്വകാര്യ വ്യക്തിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യവുമായി വിവിധ കക്ഷികൾ രംഗത്തെത്തി. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനുവിന്റെ നേതൃത്വത്തിൽ പഞ്ചായതത് അംഗങ്ങൾ വില്ലേജ് ഓഫീസ് ഉപരോധിച്ചു. ഡി.സി.സി പ്രസിഡന്റ് ടി.എൻ. പ്രതാപനും പ്രതിഷേധത്തിന് പിന്തുണയുമായെത്തി.
റോഡ് ഗതാഗതയോഗ്യമാക്കാനുള്ള നടപടിയെടുക്കുമെന്ന് ആർ.ഡി.ഒ അറിയിച്ചു. മണ്ണെടുത്തിരുന്ന ജെ.സി.ബിയുടെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. എന്നാൽ സ്ഥലമുടക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.