മണ്ണടിഞ്ഞുപോകേണ്ടിയിരുന്ന അമൂല്യ ചിത്രങ്ങളെ മണ്‍ ചായം കൊണ്ടു വീണ്ടെടുക്കുന്നു. ഇരുപതു വർഷം മുൻപു ആലപ്പുഴയിലെ പഴയ കത്തീഡ്രൽ പള്ളി തകർന്നുവീണപ്പോൾ, മണ്ണടരുകൾക്കടിയിലായ ചിത്രങ്ങൾക്കാണ് ഇറ്റലിക്കാരായ ചിത്രകാരന്മാർ തനിമ ചോരാതെ പുതുജീവൻ നൽകുന്നത്.
1934 ൽ വരച്ച് സ്ഥാപിച്ച വയാണ് ഈ ചിത്രങ്ങൾ. കാലപ്പഴക്കം മൂലം കത്തീഡ്രൽ തകർന്നടിഞ്ഞതോടെ ചിത്രങ്ങളും മണ്ണിനടിയിലായി. ജപമാല രഹസ്യങ്ങളെ ആസ്പദമാക്കി രചിച്ച ചിത്രശേഖരം പിന്നീട് കണ്ടെത്തിയെങ്കിലും അവ നശിച്ച് തുടങ്ങിയിരുന്നു. പഴയ ചിത്രങ്ങളെ അവയുടെ തനിമ നഷ്ടമാകാതെ വീണ്ടെടുക്കുന്ന ഹോബിയുള്ള ഇറ്റലാലിയൻ ചിത്രകാരനും പുരാചിത്രസംരക്ഷകനുമാണ് ജൊവാനി മോറികോണിയും ഭാര്യ റോസൽദ പുദ്ദുവും. പത്തു വർഷം മുൻപ് ഇവർ കേരളത്തിൽ വന്നിട്ടുണ്ട്. ഇവരുടെ കഴിവുകളറിയാവുന്ന ആലപ്പുഴ രൂപതാ നേതൃത്വം നാശത്തോടടുത്ത അമൂല്യമായ ചിത്രശേഖരം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നാണ് വലിയ ദൗത്യം അവർ ഏറ്റെടുത്തത്. ഒരു രൂപപോലും പ്രതിഫലം വാങ്ങാതെയാണ് ഇരുവരുടെയും പ്രവർത്തനം
ബൈബിൾ കഥാപാത്രങ്ങളുടെയും കഥാസന്ദർഭങ്ങളുടെയും വൈകാരികതയ്ക്കും ഭാവങ്ങൾക്കും ചലനങ്ങൾക്കും പ്രാധാന്യം നൽകി എ.ടി.ജോൺ വരച്ച ചിത്രങ്ങൾക്കു ഒരു മാറ്റവും വരുത്താതെയാണ് നവീകരിക്കുന്നതെന്നു ജൊവാനി. പല ചിത്രങ്ങളും മണ്ണും പെയിന്റും ചേർത്തുള്ള ചിത്രരചനാശൈലിയിലാണ്. 1930 കളിൽ യൂറോപ്പിൽ വ്യാപകമായിരുന്ന ഈ ശൈലി അക്കാലത്തു തന്നെ കേരളത്തിലും പ്രചാരത്തിലുണ്ടായിരുന്നത് അദ്ഭുതകരമാണെന്നും ഇവർ പറഞ്ഞു. നവീകരിക്കുന്ന ചിത്രങ്ങൾ ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ പുനഃസ്ഥാപിക്കും.