തൃശൂർ പാലിയേക്കര ടോൾ പ്ളാസയില ഗതാഗതകുരുക്ക് പരിഹരിക്കാനുള്ള നടപടികൾ തുടങ്ങി. ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ പൊലീസ് കാവലേർപ്പെടുത്തി. വൻ ഗതാഗതകുരുക്കുണ്ടാകുമ്പോൾ ടോൾ ഒഴിവാക്കി വാഹനങ്ങൾ കടത്തിവിടാൻ ടോൾ കമ്പനിക്ക് നിർദേശം നൽകി.
പാലിയേക്കര ടോൾ പ്ളാസയിൽ പതിവായി വലിയ ഗതാഗതകുരുക്കുണ്ടാകുന്ന സമയമാണ് രാവിലെ എട്ട് മുതൽ പത്ത് വരെയുള്ള രണ്ട് മണിക്കൂറുകൾ. എന്നാൽ ഇന്ന് വലിയ തിരക്കില്ലാതെ യാത്രക്കാർ ടോൾ പ്ളാസ കടന്ന് പോയി. ഇത്തരത്തിൽ ഗതാഗതം സുഗമമാക്കാൻ പൊലീസിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് ടോൾ പ്ളാസയുടെ പ്രവർത്തനം. യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിൽ ടോൾ പിരിവ് വേഗത്തിലാക്കണമെന്നും ഒരു പരിധിക്കപ്പുറം വാഹനങ്ങളെത്തിയാൽ ടോൾ ഒഴിവാക്കണമെന്നും ചാലക്കുടി ഡി.വൈ,എസ്.പി ടോൾ കമ്പനിക്ക് നിർദേശം നൽകി.
കരാർ വ്യവസ്ഥ പാലിക്കുന്നില്ലെന്ന് ആരോപിച്ച് എ.ഐ.വൈ.എഫ് പ്രവർത്തകർ ഇന്നലെ ടോൾ കമ്പനിഓഫീസ് ഉപരോധിച്ചതോടെ എ.ഡി.എം എത്തി നടത്തിയ ചർച്ചയിലാണ് ഗതാഗതകുരു്ക് പരിഹരിക്കാനുള്ള നടപടികൾ തീരുമാനിച്ചത്. തുടർ നടപടികൾ ആലോചിക്കാൻ മറ്റന്നാൾ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് യോഗം ചേരും. തൃശൂരിലെ മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും ടോൾ കമ്പനി പ്രതിനിധികളും പങ്കെടുക്കുന്ന യോഗത്തിൽ ടോളിനെതിരായ മുഴുവൻ പരാതികളും ചർച്ചയാകും.