ഒല്ലൂർ മുൻ എം.എൽ.എ എം.പി. വിൻസന്റ് പ്രതിയായ ജോലി തട്ടിപ്പ് കേസിൽ അന്വേഷണം ഊർജിതമാക്കി. മുൻ എം.പി. പീതാംബരകുറുപ്പിന്റെ പങ്കും പൊലീസ് പരിശോധിച്ച് വരികയാണ്. കോൺഗ്രസ് നേതാവ് എം.പി. വിൻസെന്റിനെ കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടിരുന്നു.
ഒല്ലൂരിലെ മുൻ എം.എൽ.എയായ എം.പി. വിൻസെന്റും കൊല്ലം മുൻ എം.പിയും ഗുരുവായൂർ ദേവസ്വം ചെയർമാനുമായ എൻ.പീതാംബരകുറുപ്പും അടക്കമുള്ളവർ ചേർന്ന് ജോലി വാഗ്ദാനം ചെയ്ത് തൃശൂർ സ്വദേശിയിൽ നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
പീതാംബരക്കുറുപ്പ് റെയിൽവേ ബോർഡ് അംഗമായിരിക്കേ തൃശൂർ സ്വദേശി മണ്ടയൻ വീട്ടിൽ ഷാജന്‍റെ മകന് സ്പോർട്സ് ക്വാട്ടയിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 2013 നവംബറിലായിരുന്നു സംഭവത്തിൽ അന്ന് എംഎൽഎയായിരുന്ന എംപി വിൻസെന്‍റ് ഇടനിലക്കാരനായി പ്രവർത്തിച്ചെന്നാണ് പരാതി.ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വിൻസന്റിനെ തൃശൂർ ഈസ്റ്റ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത്. മുൻകൂർ ജാമ്യമുള്ളതിനാൽ ഉടൻ തന്നെ വിട്ടയക്കുകയായിരുന്നു. എന്നാൽ മൂന്നാം പ്രതിയായ പീതാംബരകുറുപ്പ് അടക്കമുള്ളവരുടെ പങ്കിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പങ്ക് ബോധ്യമായാൽ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യാനാണ് തീരുമാനം.
എന്നാൽ പീതാംബരകുറുപ്പ് അടക്കമുളള മറ്റ് പ്രതികൾക്കും മുൻകൂർ ജാമ്യമുണ്ട്. പീതാംബരക്കുറുപ്പിനെ കൂടാതെ ഒന്നാം പ്രതി ഷിബു ടി ബാലനെയും ഇനി അറസ്റ്റ് ചെയ്യാനുണ്ട്. ഒന്നാം പ്രതി തന്‍റെ പേര് പറഞ്ഞ് പണം വാങ്ങുകയായിരുന്നെന്നും കേസിൽ താൻ നിരപരാധിയാണെന്നും എംപി വിൻസെന്‍റ് പറഞ്ഞു.