വൈക്കം ഉദയനാപുരം പഞ്ചായത്തിൽ കള്ളുഷാപ്പ് തുറക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. സ്ത്രീകളും കുട്ടികളുമടക്കം പ്രതിഷേധവുമായെത്തിയതോടെ ശ്രമം ഉപേക്ഷിച്ച് ജീവനക്കാർ മടങ്ങി. പെരിഞ്ചില ഹരിജൻ സെറ്റിൽമെന്റ് കോളനിയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് കോഴിഫാം എന്ന വ്യാജേന, ഷാപ്പ് തുറക്കാൻ നീക്കമുണ്ടായത്.
പെരിഞ്ചില പോത്താറ റോഡിനു സമീപമാണ് ഉൾപ്രദേശത്ത് കള്ള് ഷാപ്പ് തുറക്കാൻ ശ്രമമുണ്ടായത്. തകിടു ഷീറ്റ് കൊണ്ട് താല്ക്കാലിക ഷെഡ് സ്ഥാപിച്ച് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഷാപ്പ് തുടങ്ങാൻ ജീവനക്കാരെത്തിയത്.വീട്ടമ്മമാരും കുട്ടികളും പ്രതിഷേധവുമായി എത്തിയതോടെ നേരിയ സംഘർഷാവസ്ഥ ഉണ്ടായി. വാഹനത്തിൽ കള്ളുമായെത്തിയ ജീവനക്കാരെ തടയുന്നതിനിടെ വൈക്കം എംഎൽഎ സി കെ ആശയുടെ പിതാവിനു നേരെ കൈയേറ്റശ്രമമുണ്ടായതായും നാട്ടുകാർ ആരോപിച്ചു.
ബൈക്കിൽ ഒരു കന്നാസിൽ കള്ളുമായി ചെത്തുതൊഴിലാളിയും വാനിൽ വലിയ കന്നാസുകളുമായി ഏതാനുംജീവനക്കാരുമാണ് ഷാപ്പ് തുറക്കാനായി എത്തിയത്. പ്രതിഷേധം ശക്തമായതോടെ വൈക്കം എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി. ശരിയായ രേഖകളില്ലാതെ ഷാപ്പ് തുറക്കാനാവില്ലെന്ന് പറത്തതോടെ ജീവനക്കാർ മടങ്ങി പോകുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് കോഴിഫാമിനെന്ന പേരിൽ ഇവിടെ ഷെഡ് നിർമിച്ചത്.എന്നാൽ ഇതിന് പഞ്ചായത്ത് അനുമതിയൊ കെട്ടിട നമ്പറോ നൽകിയിട്ടില്ല.
ഇവിടെ കള്ള് ഷാപ്പ് സ്ഥാപിക്കാൻ എക്സൈസ്, അനുമതി നൽകിയെന്ന പേരിൽ രേഖകൾ ജീവനക്കാർ പോലീസിന് നൽകിയെങ്കിലും അതിൽ വ്യക്തതയില്ലെന്ന് പോലീസ് പറഞ്ഞു. നാട്ടുകാർ എക്സൈസ് വകുപ്പിൽ അന്വേഷിച്ചപ്പോൾ ഇവിടെ ഷാപ്പിന് അനുമതി നൽകിയില്ലെന്നാണ് വിവരം.പഞ്ചായത്തിലും അനുമതിക്കായി രേഖകൾ നൽകിയിട്ടുണ്ടെന്ന് ജീവനക്കാർ പറഞ്ഞെങ്കിലും ഇതും വ്യാജമാണെന്ന് നാട്ടുകാർ പറയുന്നു. തങ്ങളുടെ സ്വൈര്യ ജീവിതം തകർക്കുന്ന കള്ള് ഷാപ്പ് അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ.