തൃശൂരിലെ ദിവാൻജിമൂല മേൽപ്പാലത്തിന്റെ നിർമാണം ഉടൻ പുനരാരംഭിക്കുമെന്ന് റയിൽവേ അറിയിച്ചു. ഗതാഗതകുരുക്ക് അഴിക്കാനുള്ള അപ്രോച്ച് റോഡിന്റെ സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാൻ നിർദേശം നൽകിയതായി മന്ത്രി വി. എസ്. സുനിൽകുമാറും പറഞ്ഞു. തൃശൂർ റയിൽവെ സ്റ്റേഷനിൽ കോടികൾ മുടക്കി നിർമിച്ച ആധുനിക സൗകര്യങ്ങൾ യാത്രക്കാർക്ക്് തുറന്ന് കൊടുത്തു.
നഗരത്തിലെ ഗതാഗത കുരുക്കിന് ഒരു പരിധിവരെ പരിഹാരം കാണുന്ന പദ്ധതികളിലൊന്നാണ് ദിവാൻജി മൂല മേൽപ്പാല നിർമാണം. എന്നാൽ ആറ് മാസത്തിലേറെയായി നിർമാണം നിലച്ചിരിക്കുകയാണ്. മേൽപ്പാലത്തിന്റെ തുടർനിർമാണത്തിനായി തൃശൂർ റൂട്ടിൽ ഏഴ് മണിക്കൂറോളം ട്രയിൻ ഗതാഗതം തടസപ്പെടുത്തേണ്ടതുണ്ട്. അതിന്റെ അനുമതി 15 ദിവസത്തിനുള്ളിൽ ലഭിക്കുന്നതോടെ നിർമാണം പുനരാരംഭിക്കുമെന്ന് റയിൽവെ ഡിവിഷണൽ മാനേജർ അറിയിച്ചു. അതോടൊപ്പം പാലത്തിലേക്ക് നിർമിക്കേണ്ട അപ്രോച്ച് റോഡിന്റെ സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാനായി തൃശൂർ മേയർ തിങ്കളാഴ്ച കല്ക്ടറുമായി കൂടിക്കഴ്ച നടത്തും.
സ്ഥലമേറ്റെടുപ്പിന് പണം തടസമല്ലെന്ന് മന്ത്രിയും അറിയിച്ചു. റയിൽവേ സ്റ്റേഷന്റെ ആധുനിക വത്കരണത്തിന്റെ ഭാഗമായി നിർമിച്ച ഓവർബ്രിഡ്ജ്, എസ്കലേറ്റർ, ശീതികരിച്ച കാത്തിരിപ്പ് കേന്ദ്രം , ഡിജിറ്റൽ ഡിസ്പ്ളേ ബോർഡ്, ശുദ്ധവെള്ളം ലഭ്യമാക്കുന്ന വെൻഡിങ് മെഷീൻ തുടങ്ങിയവയാണ് യാത്രക്കാർക്കായി തുറന്ന് നൽകിയത്. വിവിധ വകുപ്പുകളിലായി മുപ്പത് കോടിയോളം രൂപ ചെലവാക്കിയാണ് ഈ സൗകര്യങ്ങൾ ഒരുക്കിയത്.