ശരീരത്തിന്റെ പിൻഭാഗം പാടേ തകർന്നു. നാലു കാലുകളും ശരീരമാസകലമുള്ള എല്ലുകളും നുറുങ്ങി. ചിലതു ശ്വാസകോശത്തിൽ തറച്ചുകയറി. ഒന്നു കരയാൻ പോലുമായില്ല. നടുറോഡിൽ കണ്ണുകൾ തുറിച്ചു ചലനമറ്റു ചോര വാര്‍ന്നുള്ള ആ കിടപ്പുകണ്ടിട്ടും ആരുടെയും മനസ്സലിഞ്ഞില്ല. അഞ്ഞൂറു മീറ്റർ അപ്പുറത്ത് ഒരു മൃഗാശുപത്രിയുണ്ടെന്നു പോലും ആരുമോർത്തില്ല.
സൂക്ഷ്മതയോടെ വാഹനം വെട്ടിച്ചും കാണാത്ത മട്ടിൽ നടന്നും അതിവേഗം നീങ്ങി. മനുഷ്യരെപ്പോലെ പെരുമാറാതിരുന്നതു ചില പക്ഷികളും മൃഗങ്ങളും മാത്രം. കാക്കകൾ കൂട്ടംകൂടി കരഞ്ഞു. തെരുവുനായ്ക്കൾ കുരച്ച് ഒച്ചവച്ചു. ഒന്നു രക്ഷിക്കൂ എന്നായിരുന്നു ആ നിലവിളികൾ.
നിസ്സഹായനായ ആ ജീവിയുടെ പ്രാണന്റെ വേദന നാലു മണിക്കൂറോളം ആരും കാണാതെ പോയി. ഒരു പോത്തല്ലേ, ആർക്കെന്തു ചേതം എന്നു വിചാരിക്കാത്തവർ വരേണ്ടിവന്നു ഒന്നാശുപത്രിലേക്കു കൊണ്ടുപോകാൻ.