ഫാദർ ഗബ്രിയേൽ ചിറമ്മേലിന് സ്നേഹാദരങ്ങളോടെ തൃശൂർ വിടനൽകി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമ ദേവാലയത്തിൽ നടന്ന സംസ്കാര ശുശ്രൂഷയിൽ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനായി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
വിവിധ രംഗങ്ങളിലെ നേട്ടങ്ങളാൽ സമ്പന്നമായ കർമപഥം ഒഴിഞ്ഞ തൃശൂരിന്റെ സ്വന്തം ഗബ്രിയേലച്ചനെ അർഹിക്കുന്ന സ്നേഹവും ആദരവും നൽകിയാണ് നാട് യാത്രയാക്കിയത്. രാജ്യത്ത് ആദ്യമായി പത്മഭൂഷൺ നേടിയ വൈദികന് ഔദ്യോഗിക ബഹുമതി നൽകി സംസ്ഥാനവും ആദരിച്ചു.
അമല മെഡിക്കൽ കോളജ് അടക്കം ഒട്ടേറെ സ്ഥാപനങ്ങൾക്ക് തുടക്കമിട്ട ഫാദർ ഗബ്രിയേൽ വ്യാഴാഴ്ച വൈകിട്ടാണ് അന്തരിച്ചത്. തൃശൂരിലെ അമല കോളജിൽ ഒന്നര ദിവസം നീണ്ട പൊതുദർശനത്തിന് ശേഷം ഇന്ന് രാവിലെ പുറപ്പെട്ട വിലപയാത്രയെ സി.എം.ഐ സഭാ പ്രതിനിധികളും പൗരാവലിയും ചേർന്നാണ് ഇരിങ്ങാലക്കുടിയിൽ സ്വീകരിച്ചത്. തുടർന്ന് ഫാദർ ഗബ്രിയേൽ പടുത്തുയർത്തിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ്, സെന്റ്. ജോസഫ് കോളജുകളിൽ പൊതുദർശനത്തിന് സൗകര്യം ഒരുക്കി. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, വി.എസ്. സുനിൽകുമാർ, സംവിധായകൻ കമൽ തുടങ്ങി ഒട്ടേറെ പ്രമുഖർ ആദരാജ്ഞലികളുമായെത്തി.ഉച്ച്ക് രണ്ട് മണിക്ക് ക്രൈസ്റ്റ് ആശ്രമ ദേവാലയത്തിൽ ആരംഭിച്ച സംസ്കാര ശുശ്രൂഷയിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനായപ്പോൾ ഇരിങ്ങാലക്കുട രൂപത അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ നേതൃത്വം നൽകി.ക്രൈസ്റ്റ് ആശ്രമ ദേവാലയത്തിന് സമീപത്തെ പ്രത്യേക കബറിടത്തിലാണ് അന്ത്യവിശ്രമം.