എറണാകുളത്തെ യാത്രക്കാരെ വലച്ച് റെയിൽവേ. എറണാകുളത്തിനും അങ്കമാലിക്കുമിടയിൽ ഓടുന്ന മെമുവിന്റെ ആറ് സർവീസ് റദ്ദാക്കി. ആവശ്യത്തിനു യാത്രക്കാരില്ലാത്തതിനാലാണ് ട്രിപ്പുകൾ റദ്ദാക്കുന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം. എന്നാൽ ലാഭകരമായ റൂട്ടുകളിലേക്ക് മെമുവിന്റെ സർവീസ് നീട്ടണമെന്ന് യാത്രക്കാർ ആവശ്യപെടുന്നു.
എറണാകുളം അങ്കമാലി മെമു ഇനി മുതൽ രണ്ട്സർവീസുകളെ നടത്തുകയുള്ളു. രാവിലെ ഒൻപത് ഇരുപത്തിയഞ്ചിന് അങ്കമാലിയിൽ നിന്നു എറണാകുളത്തേക്കും വെകുന്നേരം മൂന്ന് പത്തിന് തിരിച്ചും. ബാക്കിയുള്ള ആറ് സർവീസുകളും റദ്ദാക്കി. പകൽ സമയത്ത് നൂറിൽ താഴെ യാത്രക്കാർ മാത്രമേ മെമു ഉപയോഗിക്കുന്നുള്ളു എന്നാണ് റെയിൽവേയുടെ വിശദീകരണം. ഭീമമായ നഷ്ടം സഹിച്ച് സർവീസ് മുന്നോട്ട് കൊണ്ടുപോകാനാകില്ല. ആലുവയ്ക്കും പാലാരിവട്ടത്തിനുമിടയിലൽ മെട്രോ ട്രെയിൻ ഓടിതുടങ്ങുമ്പോൾ മെമു സർവീസ് കൂടുതൽ നഷ്ടത്തിലാകുമെന്നും റെയിൽവേ പറയുന്നു.ജനങ്ങൾക്ക് ആവശ്യമുള്ള സമയത്തും റൂട്ടിലും സർവീസ് നടത്താതെ റെയിൽവേയുടെ സൗകര്യത്തിന് ട്രെയിനോടിക്കുന്നതാണ് നഷ്ടത്തിന് കാരണമെന്നാണ് യാത്രക്കാരുടെ അഭിപ്രായം.
സർവീസ് റദ്ദാക്കാതെ തൃശൂർ, കോട്ടയം, ആലപ്പുഴ എന്നിവടങ്ങളിലേക്കു മെമു നീട്ടണമെന്നും ആവശ്യമുണ്ട്.എന്നാൽ അതിനോടും െറയിൽവേയ്ക്ക് താൽപര്യമില്ല. കൊച്ചിൻ ഹാർബർ ടെർമിനസ് തുറക്കുന്നതോടെ എറണാകുളം -അങ്കമാലി സർവീസ് ടെർമിനസിലേക്കു നീട്ടുമെന്നാണു സൂചന. ഇതിനായി ഇപ്പോൾ സർവീസ് നടത്തുന്ന മെമു ട്രെയിനിനു പകരം ഡെമു എത്തിക്കാനും പദ്ധതിയുണ്ട്.