തൃശൂർ ചെറുതുരുത്തി പൊലീസ് യുവാവിനെ ആളു മാറി കസ്റ്റഡിയിലെടുത്ത് മർദിച്ചതായി പരാതി. പഴയന്നൂർ സ്വദേശി സജീഷിനെയാണ് കൈവിലങ്ങ് വച്ച്
കസ്റ്റഡിയിലെടുക്കുകയും പിന്നീട് ആളു മാറിയെന്ന് മനസിലായതോടെ വിട്ടയക്കുകയും ചെയ്തത്. സ്റ്റേഷനിലിട്ട് മർദിച്ചെന്ന് പരാതി നൽകിയ സജീഷ്
ആശുപത്രിയിൽ ചികിത്സയിലാണ്.
പഴയന്നൂർ സ്വദേശിയായ സജീഷ് ചൊവ്വാഴ്ച രാവിലെ ജോലിക്ക് പോകാനായി ഷൊർണൂർ റയിൽവെ സ്റ്റേഷനിൽ നിൽക്കുകയായിരുന്നു. ഈ സമയം അവിടെയെത്തിയ ചെറുതുരുത്തി പൊലീസ് ബലം പ്രയോഗിച്ച് വലിച്ച് ജീപ്പിൽ കയറ്റി. നീ പച്ച ചാക്കോ അല്ലേടായെന്ന് ചോദിച്ചായിരുന്നു പൊലീസിന്റെ അതിക്രമം. ആളുമാറിയതാണെന്ന് ആവർത്തിച്ച് പറയുകയും യഥാർത്ഥ പേരും മേൽവിലാസവും വെളിപ്പെടുത്തുകയും ചെയ്തിട്ടും പൊലീസ് ചെവിക്കൊണ്ടില്ലെന്ന് സജീഷ് പരാതിപ്പെടുന്നു. തുടർന്ന് കൈവിലങ്ങ് ധരിപ്പിച്ച് സ്റ്റേഷനിലെത്തിച്ച് മർദിച്ചെന്നും പരാതിയുണ്ട്.
ഏതാനും മണിക്കൂറുകൾക്ക് ശേഷം സജീഷിന്റെ ബാഗും തിരിച്ചറിയൽ രേഖകളും പരിശോധിച്ചതോടെ അബദ്ധം പറ്റിയെന്ന് പൊലീസിന് ബോധ്യമായി.ഇതോടെ വെള്ളക്കടലാസിൽ ഒപ്പിട്ട് വാങ്ങിയ ശേഷം സജീഷിനെ പറഞ്ഞയച്ചു. ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികത്സയിൽ കഴിയുന്ന സജീഷ് മനുഷ്യാവകാശ കമ്മീഷനടക്കം പരാതി നൽകാൻ ഒരുങ്ങുകയാണ്. ആളുമാറി കസ്റ്റഡിയിലെടുത്തെന്നത് സത്യമാണെന്ന് സമ്മതിച്ച പൊലീസ് മർദിച്ചിട്ടില്ലെന്നാണ് വിശദീകരിക്കുന്നത്.