തൃശൂർ പാലിയേക്കര ടോൾ പ്ളാസയിലെ ഗതാഗതകുരുക്ക് പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് സി.പി.ഐ സമരത്തിലേക്ക്. ഒരുനിരയിൽ അഞ്ചിലധികംവാഹനങ്ങളെത്തിയാൽ ഗേറ്റ് തുറക്കണമെന്ന നിയമം ലംഘിച്ചിട്ടും ഉദ്യോഗസ്ഥർ നോക്കുകുത്തിയാകുന്നതായി ആക്ഷേപം. സംസ്ഥാന സർക്കാരും മന്ത്രിമാരും ഇടപെടണമെന്നും സി.പി.ഐ തൃശൂർ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു.ടോൾ പ്ളാസയിലെ ഗതാഗതകുരുക്കിൽ യാത്രക്കാർ പൊറുതിമുട്ടുകയാണ്. തിരക്കുള്ള സമയങ്ങളിൽ നൂറിലേറെ വാഹനങ്ങളാണ് കുരുങ്ങിക്കിടക്കുന്നത്.ഇതിനെതിരെ പ്രതികരിക്കുന്ന യാത്രക്കാരോട് ടോൾ കമ്പനി ജീവനക്കാർ തട്ടിക്കയറുന്നതോടെ സംഘർഷങ്ങളും പതിവാകുന്നു. ഒരു നിരയിൽ അഞ്ചിലേറെ വാഹനമെത്തിയാൽ ടോൾ ഗേറ്റ് തുറന്നുവിടണമെന്ന വ്യവസ്ഥ കരാർ കമ്പനി ലംഘിക്കുന്നതാണ് ഗതാഗതകുരുക്കിന് കാരണമെന്ന വിലയിരുത്തലിലാണ്സമരത്തിനൊരുങ്ങാൻ സി.പി.ഐ ജില്ലാ കൗൺസിൽ തീരുമാനിച്ചത്.
കരാർ വ്യവസ്ഥ ലംഘിക്കുകയും സംഘർഷങ്ങൾ പതിവാകുകയും ചെയ്തതിനാൽ ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്നാണ് സി.പി.ഐയുടെ ആവശ്യം. സ്ഥലം എം.എൽ.എ കൂടിയായ വിദ്യാഭ്യാസമന്ത്രിയടക്കം തൃശൂർ ജില്ലയിലെ മൂന്ന് മന്ത്രിമാരും വിഷയമേറ്റെടുത്ത് സർക്കാർ നടപടി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ടോൾകുരുക്കിനെതിരെ പ്രതിഷേധം ശക്തമാവുകയും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾസമരത്തിനിറങ്ങുകയും ചെയ്തിട്ടും സി.പി.എം മൗനം പാലിക്കുന്നതിനിടെയാണ് സിപിഐയുടെ സമരപ്രഖ്യാപനം.
Advertisement