പ്രതികളെ ചോദ്യം ചെയ്യാൻ ഇനി ഇടിമുറികളല്ല, എ.സി മുറികളാണ് പൊലീസ് സ്റ്റേഷനിൽ ഒരുക്കുന്നത്. ചോദ്യം ചെയ്യലിനിടയിലെ പ്രതികളുടെ ചെറു ചലനങ്ങളും ശബ്ദങ്ങളും പോലും ഒപ്പിയെടുക്കാൻ സാധിക്കുന്ന അത്യാധുനിക മുറികൾ ഓരോ ജില്ലയിലും തയാറാക്കും. തൃശൂർ ജില്ലയിലെ സംവിധാനം പ്രവർത്തനം ആരംഭിച്ചു.
കറങ്ങുന്ന കസേരകൾ, ഒന്നാന്തരം മേശ.എ.സി. മുന്തിയ ഹോട്ടലിലെ ഹാളാണെന്നു തോന്നിപ്പിക്കുന്നതാണ് തൃശൂർ വെസ്റ്് പൊലീസ് സ്റ്റേഷനിൽ പ്രതികളെ ചോദ്യം ചെയ്യാനായി തയാറാക്കിയിരിക്കുന്ന ആധുനിക മുറി.എസ്.ഐയുടെയോ സി.എയുടെയോ മുറിയിലോ അല്ലങ്കിൽ ഏതെങ്കിലും പൊലീസ് ക്ളബിലൊക്കെയാണ് ഇപ്പോൾ ചോദ്യം ചെയ്യൽ നടക്കുന്നത്. അതിന് പകരം ശാസ്ത്രീയമായ ചോദ്യം ചെയ്യലിനായി എല്ലാ ജില്ലയിലും ഇത്തരം പ്രത്യേകമുറികൾ തയാറാക്കുകയാണ് പൊലീസ് വകുപ്പ്. മുറിയിൽ സി.സി.ടി.വി കാമറകളും സൗണ്ട് സെൻസിറ്റീവ് മൈക്കുമുണ്ട്. അതുകൊണ്ട് തന്നെ പ്രതിയുടെ ഓരോ ചലനവും ശബ്ദവും റിക്കാഡ് ചെയ്യും. തുടരന്വേഷണത്തിലും വിചാരണയിലും വരെ ഇതുപയോഗിക്കാനാവും.
ഉയർന്ന ഉദ്യോഗസ്ഥർക്ക് മറ്റൊരു മുറിയിലിരുന്ന് ചോദ്യം ചെയ്യൽ തൽസമയം നിരീക്ഷിക്കാം. ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥന് ഹെഡ് ഫോണിലൂടെ നിർദേശങ്ങളും കൈമാറാം. അഞ്ച് ലക്ഷം രൂപ ചെലവിൽ ഒരു ജില്ലയിൽ ഇത്തരം ഒരു മുറിയാണ് ആദ്യഘട്ടത്തിൽ തയാറാക്കുന്നത്. ഏത് സ്റ്റേഷനിൽ പിടിക്കുന്ന പ്രതികളെയും ഇവിടെയെത്തിച്ച് ചോദ്യം ചെയ്യാം. തിരുവനന്തപുരം അടക്കം പലജില്ലകളിലും ആധുനിക ചോദ്യം ചെയ്യൽ മുറികൾ തയാറായികഴിഞ്ഞു.
Advertisement