വിവാഹം കഴിഞ്ഞുള്ള ആദ്യയാത്ര തന്നെ മണ്ണുമാന്തി യന്ത്രത്തിലാക്കി കൂട്ടുകാർ വധൂവരന്മാർക്ക് അപ്രതീക്ഷിത ‘സമ്മാനം’ നൽകി. പിന്നാലെ, ഗതാഗത തടസ്സമുണ്ടാക്കിയതിനു വരന്റെ പേരിൽ കേസെടുത്തു പൊലീസിന്റെ വക ബോണസ് ‘സമ്മാനം’. വിവാഹം റജിസ്റ്റർ ചെയ്യുന്നതിനു മുൻപു തന്നെ പൊലീസ് കേസ് റജിസ്റ്ററായി. കൂട്ടുകാരൊരുക്കിയ സമ്മാനത്തിന്റെ ഫലം വാങ്ങാൻ ഇപ്പോൾ വരൻ മാത്രമായി.
ഞായറാഴ്ച ഉച്ചയ്ക്കാണു സംഭവം. വിവാഹമുഹൂർത്തമായിരുന്ന ഞായറാഴ്ച ആലപ്പുഴ നഗരത്തിലും പരിസരങ്ങളിലുമായി ഒട്ടേറെ വിവാഹങ്ങളും അതിന്റെ ഫലമായി ദേശീയപാതയിലുൾപ്പെടെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കുമായിരുന്നു.
അതിനിടയിലാണു ദേശീയപാതയിലൂടെ വധൂവരന്മാരെ സുഹൃത്തുക്കൾ മണ്ണുമാന്തി യന്ത്രത്തിൽ കയറ്റി ഘോഷയാത്ര നടത്തിയത്. ആലപ്പുഴ നഗരത്തിൽ വിവാഹം കഴിഞ്ഞു വരന്റെ വീട്ടിലേക്കു പോകുകയായിരുന്ന വധൂവരന്മാരെ തൂക്കുകുളം ജംക്‌ഷനിൽ തടഞ്ഞ സുഹൃത്തുക്കൾ ഇരുവരെയും മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റിലേക്കു കയറ്റുകയായിരുന്നു.
കൗതുകം മാത്രം ലക്ഷ്യമിട്ടു നടത്തിയ വേറിട്ട ഘോഷയാത്ര പക്ഷേ, മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കാത്തുകിടക്കേണ്ടി വന്ന യാത്രക്കാർക്കു തീരെ ഇഷ്ടമായില്ല. ചിലർ പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്നു പുന്നപ്ര പൊലീസ് സ്ഥലത്തെത്തി മണ്ണുമാന്തി യന്ത്രം കസ്റ്റഡിയിലെടുത്തു.
വരൻ പുന്നപ്ര വടക്ക് പറവൂർ അറയ്ക്കൽവെളി രാജപ്പന്റെ മകൻ അരുൺകുമാർ (30), മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ കർണാടക സ്വദേശി ചിന്നപ്പൻ (24), ഉടമ ആലപ്പുഴ സ്വദേശി സാം മോൻ (40) എന്നിവർക്കെതിരെ കേസെടുത്ത പൊലീസ് ചിന്നപ്പനെയും സാം മോനെയും അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. വിവാഹദിനത്തിന്റെ പരിഗണന നൽകി വരനെ അടുത്ത ദിവസം സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകി വിട്ടു.
മണ്ണുമാന്തി യന്ത്രത്തിലെ ഘോഷയാത്ര കാരണം അര മണിക്കൂറോളം വടക്ക് ആലപ്പുഴ നഗരം വരെയും തെക്ക് പുന്നപ്ര ചന്ത ജംക്‌ഷൻ വരെയും വാഹനങ്ങൾ ഇരുഭാഗത്തും കുരുക്കിൽപ്പെട്ടു. വിവാഹ പാർട്ടി സഞ്ചരിച്ച വാഹനങ്ങൾക്കു പുറമെ മറ്റു വാഹനങ്ങളും ഘോഷയാത്രയ്ക്കൊപ്പം ചേർന്നതോടെയാണു ഗതാഗതക്കുരുക്ക് ഉണ്ടായത്.