നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നതിന്‍റെ ഭാഗമായി ആലപ്പുഴ സഹകരണ ആശുപത്രിയില്‍ പുതിയ ഡോക്ടര്‍മാരെ നിയമിക്കുന്നു. സാഗര ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തിലേക്ക് വികസിപ്പിക്കാനാണ് പുതിയ ഭരണ സമിതിയുടെ തീരുമാനം. എന്നാല്‍ നഷ്ടമായ പേര് തിരിച്ചുപിടിക്കുകയെന്നതാണ് വലിയ വെല്ലുവിളി
കഴിഞ്ഞ മൂന്നുവര്‍ഷമായി സഹകരണ വകുപ്പിനു കീഴിലെ ആലപ്പുഴ സാഗര ആശുപത്രിക്ക് ഭരണ സംവിധാനം ഉണ്ടായിരുന്നില്ല. കുത്തഴിഞ്ഞ ആ കാലഘട്ടത്തില്‍ മോശം ആശുപത്രിയെന്ന് മുദ്രകുത്തപ്പെട്ടു. ഇതില്‍ നിന്ന് കരകയറുകയെന്നത് വലിയ വെല്ലുവിളിയാണ്. അതിനാണ് പുതിയ ഭരണ സമിതിയുടെ ശ്രമം. മന്ത്രി ജി. സുധാകരന്‍റെ പ്രത്യേക താല്‍പ്പര്യപ്രകാരം സഹകരണ വകുപ്പ് പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു. ഗൈനക്കോളജി, കാര്‍ഡിയോളജി വിഭാഗങ്ങളില്‍ ഉടന്‍ ഡോക്ടര്‍മാരെ നിയമിക്കാനാണ് തീരുമാനം. പുതിയ ഫിസിഷ്യനെയും തേടുന്നുണ്ട്. കാത്‍ലാബ്, സിടിസ്കാന്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ദേശം നല്‍കി.
പുതിയ സംവിധാനങ്ങള്‍ ഒരുക്കുമ്പോഴും നഷ്ടമായ വിശ്വാസ്യത തിരിച്ചുപിടിക്കുകയെന്നതാണ് സാഗര ആശുപത്രിയുടെ വലിയ വെല്ലുവിളി. ഇതിന്‍റെ ഭാഗമായി ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് യൂണിറ്റ് ഉടന്‍ തുടങ്ങാനാണ് ശ്രമം. തീരവാസികളായ വൃക്ക രോഗികള്‍ക്കും ജില്ലയിലെ സാധാരണക്കാര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന ഈ സൗകര്യം വേഗം പ്രചാരം നേടുമെന്ന് കണക്കുകൂട്ടല്‍.
ഹൃദയ ശസ്ത്രക്രിയ വിഭാഗവും സജ്ജമാകുന്നതോടെ മെഡിക്കല്‍ കോളജിലെ തിരക്ക് ഗണ്യമായി കുറക്കാനുമാകും.വണ്ടാനത്ത് ശസ്ത്രകൃയക്കുള്ള ഊഴം കാത്തുകിടക്കുന്നതില്‍ നല്ലൊരു വിഭാഗം രോഗികള്‍ക്ക് പുന്നപ്ര ആശുപത്രി സഹായമാകും. മെഡിക്കല്‍ കോളജിനെ ഒഴിച്ചുനിര്‍ത്തിയാല്‍ ഇത്തരത്തിലുള്ള നീക്കങ്ങളിലൂടെ ആലപ്പുഴയിലെ ആദ്യ സൂപ്പര്‍ സ്പെഷ്യാലിറ്റിയാകാനുള്ള ശ്രമത്തിലാണ് പുന്നപ്രയിലെ സഹകരണ ആശുപത്രി.
Advertisement