യുഡിഎഫ് സര്‍ക്കാരിന്‍റെ ആരോഗ്യ വകുപ്പ് തകര്‍ത്ത ആശുപത്രി തിരിച്ചു വരവിന്റെ പാതയിൽ. സഹകരണ വകുപ്പിനു കീഴിലുള്ള ആലപ്പുഴ സാഗര ആശുപത്രിയാണ് ഭരണം മാറിയപ്പോൾ തിരിച്ചു വരവിന് ശ്രമിക്കുന്നത്. വണ്ടാനം മെഡിക്കല്‍ കോളജിനും ആലപ്പുഴ ജനറല്‍ ആശുപത്രിക്കുമിടയിലുളള ഈ ചികിത്സാലയം യുഡിഎഫ് സര്‍ക്കാരിന്‍റെ നിസഹകരണം കൊണ്ടാണ് തകർച്ചയിലായത് .
വിഎസ് സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രി ജി സുധാകരന്‍ മുന്‍കൈ എടുത്താണ് സഹകരണ വകുപ്പിനുകീഴില്‍ സാഗര ആശുപത്രി തുടങ്ങിയത്. തുടര്‍ന്ന് പ്രസവത്തിനായി ആലപ്പുഴക്കാര്‍ മറ്റൊരാശുപത്രിയിലും പോകാത്ത സ്ഥിതിവന്നു. മുറി ലഭിക്കാന്‍ രാഷ്ട്രീയക്കാരുടെ ശുപാര്‍ശവരെ ആളുകള്‍ തേടിയിരുന്ന കാലം. എന്നാല്‍ കഴിഞ്ഞ ആറുവര്‍ഷം രോഗികള്‍ക്കു പിന്നാലെ ശുപാര്‍ശയുമായി നടക്കേണ്ട സ്ഥിതിയിലേക്കെത്തി ഈ ആതുരാലയം.
ഗൈനക്കോളജി വിഭാഗത്തില്‍ ഡോക്ടര്‍മാരില്ലാതായി. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ പ്രസവവാര്‍ഡ് തുറന്നിട്ടില്ല. പ്ലാസ്റ്റിക് സര്‍ജറിക്കുവരെ സംവിധാനമുണ്ടായിരുന്ന ആശുപത്രിയില്‍ പനിക്ക് ചികില്‍സിക്കാന്‍ പോലും സാഹചര്യമില്ലാത്ത സ്ഥിതി. ആശുപത്രിക്ക് മുന്നിലെ ഓട്ടോ സ്റ്റാന്‍ഡില്‍ അന്‍പതിലധികം ഓട്ടോറിക്ഷകള്‍ വരെ നിരന്നു കിടന്ന പ്രതാപകാലം ഈ ആശുപത്രിയ്ക്ക് ഉണ്ടായിരുന്നു.
ശസ്ത്രക്രിയക്കുള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഇവിടെയുണ്ട്. മുഴുവന്‍ യന്ത്രങ്ങളും പക്ഷേ ഇപ്പോള്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്. ഹൃദയ ശസ്ത്രക്രിയാ യൂണിറ്റ് ആറുവര്‍ഷമായി പ്രവർത്തിക്കുന്നില്ല. സിടി സ്കാന്‍ , കാത്ത് ലാബ് എന്നിവ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ പണിമുടക്കി. കോടികളുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത് സാഗര ആശുപത്രിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. പഴയ പ്രതാപം വീണ്ടെടുക്കാന്‍ പോംവഴികള്‍ തേടുകയാണ് ആശുപത്രി.
Advertisement