പാലക്കാടിന്റെ താളപ്രാമാണികത്വം വീണ്ടെടുത്ത് കോങ്ങാട് മധുവിന്റെ പഞ്ചവാദ്യം. മഠത്തിൽ വരവിന്റെ തൊണ്ണൂറ്റി രണ്ടാമത് പഞ്ചവാദ്യത്തിൽ, ആദ്യമായി പ്രമാണിയായ മധു മേളത്തിൽ തലമുറ മാറ്റത്തിനു കൂടി അമരക്കാരനായി.
പ്രമാണ പരിണാമത്തിന്റെ പതികാലം. അന്നമനട ശൈലിയിൽ നിന്ന് പല്ലാവൂർ ശൈലിയിലേക്ക് വീണ്ടുമൊരു മാറ്റം. മുപ്പത്തിയാറു വർഷമായി മഠത്തിൽ വരവിൽ പ്രഗൽഭർക്കൊപ്പം തിമില കൊട്ടി തിമിർക്കുന്ന കോങ്ങാട് മധു ജന്മസിദ്ധമായ പല്ലാവൂർ ശൈലിയിലേക്ക് കൊട്ടിക്കൂർപ്പിച്ചു.
ഇടകാലത്തിന്റെ കൂട്ടിക്കൊട്ടലുകളിലേക്കെത്തിയപ്പോൾ മേടക്കാറ്റിന്റെ വിശറിയില്ലാഞ്ഞിട്ടും മഠത്തിനു പുറത്തും നടവഴികളിലും ആരും ചൂടറിഞ്ഞില്ല. മൂന്നു നടകളിലും ത്രിപുട കൊട്ടി കലാശത്തിലേക്ക്.