തൃശൂര്‍ പൂരാവേശത്തിലേക്ക് കടന്നു. പൂരാഘോഷത്തിന് വിളംബരം കുറിച്ച് വടക്കുന്നാഥ ക്ഷേത്രത്തിലെ തെക്കേഗോപുരനട തുറന്നു. നെയ്തലക്കാവ് ദേവിയുടെ തിടമ്പേന്തിയെത്തിയ ഗജവീരൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് നട തള്ളിത്തുറന്നത്. നാളെ പുലർച്ചെ പൂരം തുടങ്ങും. വർഷത്തിൽ 364 ദിവസവും അടഞ്ഞ് കിടക്കുന്ന തെക്കേനട പൂരത്തിന്റെ വരവറിയിച്ചാണ് തുറക്കുക.
പൂരനടത്തിപ്പിൽ പങ്കാളിയായ എട്ട് ഘടകക്ഷേത്രങ്ങളിലൊന്നായ കുറ്റൂർ നെയ്തലക്കാവിൽ നിന്ന് ഭഗവതിയുടെ തിടമ്പേന്തി നാദസ്വരത്തിന്റെ അകമ്പടിയോയായിരുന്നു വിളംബര ഘോഷയാത്ര. പൂരപ്പറമ്പിലെത്തിയതോടെ ചരിത്രത്തിലാദ്യമായി പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിലെ മേളവും ഘോഷയാത്രയുടെ ഭാഗമായി. വടക്കുന്നാഥനെ വണങ്ങി നടതുറക്കുന്നതോടെ തേക്കിൻകാട് മൈതാനത്ത് പൂരം നടത്താനുള്ള അനുവാദമായെന്നാണ് ഐതീഹ്യം. മുൻവർഷങ്ങളിൽ വെറും ആചാരമായി ഒതുങ്ങിയിരുന്ന നടതുറക്കൽ കാണാൻ പതിവിലും കൂടുതൽ പൂരപ്രേമികളെത്തിയതോടെ ആഘോഷം ഇരട്ടിയായി.
Advertisement