തൃശൂർ പൂരം നഗരത്തിനു സമ്മാനിച്ചതു സംസ്ഥാനത്തെ ഏറ്റവും മികച്ച അഗ്നിശമന രക്ഷാപ്രവർത്തന സംവിധാനം. നഗരം നന്ദി പറയേണ്ടത് മന്ത്രി വി.എസ്.സുനിൽകുമാറിനോട്, ഒന്നേകാൽ കോടിയുടെ ജോലി പൂർത്തിയാക്കിയത് തീരുമാനമെടുത്ത് ആറു ദിവസംകൊണ്ട്.
വെടിക്കെട്ട് അനുമതിക്കായി കേന്ദ്ര പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടതു അപകടം നേരിടാനായി നിലയ്ക്കാതെ വെള്ളം എത്തിക്കാവുന്ന സംവിധാനം വേണമെന്നാണ്. എന്നാൽ ഇതു നഗരത്തിനുള്ള സ്ഥിരം അഗ്നി ശമന സംവിധാനമാക്കാൻ വി.എസ്.സുനിൽകുമാർ തീരുമാനിക്കുകയായിരുന്നു. ഉടൻതന്നെ ഉന്നത തല യോഗം വിളിച്ചു ചർച്ച നടത്തി. അങ്ങനെയാണു സ്വരാജ് റൗണ്ടിനു ചുറ്റും ഹൈഡ്രന്റ് എന്ന അഗ്നിശമന സംവിധാനം സജ്ജീകരിച്ചത്.
ചർച്ച തുടങ്ങിയതു മുതൽ ഇന്നലെ പൂർത്തിയാക്കുന്നതുവരെ എടുത്തതു ആറു ദിവസം.നഗരത്തിനു പരിസരത്തും ഉണ്ടായേക്കാവുന്ന തീപിടിത്തം നേരിടാൻ ഇതിനു കഴിയും. ഉയർന്ന മർദത്തിൽ വെള്ളം പമ്പു ചെയ്യാവുന്ന പൈപ്പ് രണ്ടു കിലോമീറ്റർ നീളത്തിലാണ് റൗണ്ടിനു ചുറ്റും സ്ഥാപിച്ചിരിക്കുന്നത്. 800 മീറ്റർ പൈപ്പ് ലൈൻ പൂരം കഴിഞ്ഞ ഉടനെ പൂർത്തിയാക്കും.
വടക്കേച്ചിറയിൽന്നും തേക്കിൻകാട്ടിലെ വാട്ടർ ടാങ്കിൽനിന്നും ഇതിലേക്കു വെള്ളം നിറയ്ക്കാനാകും. ഈ പൈപ്പിന്റെ ഓരോ 40 മീറ്ററിലും അഗ്നിശമന സേനയുടെ പൈപ്പു ബന്ധിപ്പിക്കാവുന്ന വാൾവുകൾ ഉണ്ട്. ഒരേ സമയം നാലു വാൾവുകളിൽനിന്നു ഉയർന്ന മർദത്തിൽ വെള്ളം പമ്പുചെയ്യാം. 72 മീറ്റർ ഉയരത്തിൽവരെ ഇതുകൊണ്ടു വെള്ളം പമ്പു ചെയ്യാനാകും. സംസ്ഥാനത്തു ഒരു പൊതു സ്ഥലത്തു ആദ്യമായാണു ഇത്തരമൊരു സംവിധാനം ഉണ്ടാക്കുന്നത്.
ഏറെ ദൂരത്തേക്കു ഉയർന്ന മർദത്തിൽ വെള്ളം കൊണ്ടുപോകുകയും ചെയ്യാം.ജല അതോറിറ്റിയിലെയും നിർമാണ മേൽനോട്ടം വഹിച്ച ബിപിസിഎല്ലിലെയും ജീവനക്കാരും കരാറുകാരും രാവും പകലും ഇതിനായി ജോലി ചെയ്തുവെന്നു മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. വാട്ടർ അതോറിറ്റിയിൽ പൈപ്പു സ്റ്റോക്കുണ്ടായിരുന്നതുകൊണ്ടു പെട്ടെന്നു നിർമാണം തുടങ്ങാനായി.
സർക്കാരിന്റെ പ്രത്യേക അനുമതിയോടെ എംഎൽഎ ഫണ്ടിൽനിന്നു ഒന്നേകാൽ കോടി രൂപ അനുവദിക്കുകയായിരുന്നു. സുരക്ഷാ പരിശോധനയ്ക്ക് എത്തിയ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിലെ എക്സ്പ്ളോസീവ് വിഭാഗം ഉന്നത ഉദ്യോഗസ്ഥർ മന്ത്രി വി.എസ്.സുനിൽകുമാറിനെ അഭിനന്ദിച്ചു.ഇത്രയും പെട്ടെന്നു സംവിധാനം ഏർപ്പെടുത്താനാകുമെന്നും അവരും കരുതിയിരുന്നില്ല.
പൂരത്തിനു ശേഷം ഈ സംവിധാനം അഗ്നിശമന സേനയ്ക്കു കൈമാറും. പൂരം വെടിക്കെട്ടിനു ഇനിയുള്ള കാലം അനുമതി കിട്ടാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ഇതാകും. ഇതിന്റെ നിർമാണം തുടങ്ങിയ ശേഷം വി.എസ്.സുനിൽകുമാർ എന്നും മണിക്കൂറുകളോളമാണു നിർമാണ സ്ഥലത്തു ചെലവിട്ടത്.