പൊതുമരാമത്ത് മന്ത്രി ജി സുധാകരനെതിരെ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ രംഗത്ത്. റോഡ് നിര്‍മാണ ജോലികളില്‍ നിന്ന് ചെറുകിട കരാറുകാരെ ഒഴിവാക്കാനുള്ള നീക്കം അഴിമതി ലക്ഷ്യംവച്ചാണെന്നാണ് ആരോപണം. ചെറുകിട കരാറുകാരെ കള്ളന്മാരായി ചിത്രീകരിക്കുന്ന മന്ത്രിയുടെ പ്രസ്താവനകള്‍ പ്രതിഷേധാര്‍ഹമാണെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു.
ചെറുകിട കരാറുകാരെ പൊതുമരാമത്ത് പ്രവൃത്തികളില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള നീക്കമാണ് സംസ്ഥാനത്തു നടക്കുന്നതെന്ന് ഗവണ്‍മെന്‍റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. ഫയലുകളുടെ എണ്ണം കുറയ്ക്കുകയെന്ന എജി യുടെ നിര്‍ദ്ദേശമനുസരിച്ച് ചെറിയ പ്രവൃത്തികള്‍ യോജിപ്പിച്ച് കോടികളുടേതാക്കി ടെന്‍ഡര്‍ ചെയ്യുകയാണിപ്പോള്‍. കരാറുകാര്‍ക്ക് ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാന്‍ ഉപകരിച്ചിരുന്ന മുക്ത്യാര്‍ നിര്‍ത്തലാക്കി. പ്രത്യാഘാതം മനസിലാക്കി മുന്‍ സര്‍ക്കാരുകള്‍ നടപ്പാക്കാതിരുന്ന നടപടികളാണ് ഇപ്പോള്‍ ജി സുധാകരന്‍റെ നേതൃത്വത്തില്‍ നടക്കുന്നത്. വകുപ്പ് മന്ത്രിയെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കരാറുകാര്‍ പറയുന്നു
മന്ത്രിക്ക് അസോസിയേഷന്‍ ഭീഷണിക്കത്തയച്ചിട്ടില്ലെന്നും കരാറുകാര്‍ പറഞ്ഞു. സോഷ്യല്‍ ഓഡിറ്റിങ്ങിനെതിരെ സംഘടനാ നേതാവ് തട്ടിക്കയറിയെന്ന് പറയുന്ന മന്ത്രി അതാരെന്ന് വെളിപ്പെടുത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. കരാറുകാരെ തകര്‍ക്കുന്ന ഉത്തരവുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ പതിനെട്ടാം തീയതി സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും.
Advertisement