കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ കേരളാ കോൺഗ്രസ് മൽസരിച്ചേക്കും.ഇതേ ചൊല്ലി കേരള കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ ശക്തമായ അഭിപ്രായ ഭിന്നത ഉയർന്നു. ഇടതു പിന്തുണ ഉറപ്പാക്കിയാണ് കേരളാ കോൺഗ്രസ് മൽസരിക്കാനൊരുങ്ങുന്നതെന്നാണ് യു ഡി എഫിന്റെ ആക്ഷേപം.
കോട്ടയം ഡി സി സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നിലവിൽ കോൺഗ്രസിന് എട്ടും കേരളാ കോൺഗ്രസിന് നാലും സീറ്റുകളാണുള്ളത്.ആറ് സീറ്റ്, സിപിഎമ്മിനും ഒരോ സീറ്റ് സിപിഐയ്ക്കും പി.സി ജോർജിന്റെ ജനപക്ഷത്തിനുമാണ്. ധാരണ പ്രകാരം പുതിയ പ്രസിഡൻറായി കോൺഗ്രസിലെ സണ്ണി പാമ്പാടി എത്തുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പ്രാദേശിക തലങ്ങളിൽ വിവിധയിടങ്ങളിൽ കോൺഗ്രസും കേരളാ കോൺഗ്രസും ധാരണ ലംഘിച്ചതോടെയാണ് കോട്ടയം ജില്ലാ പഞ്ചായത്തിലും പ്രതിസന്ധി ഉടലെടുത്തത്.
മൽസരിക്കാനുള്ള പാർട്ടി നേതൃത്വത്തിന്റെ നീക്കത്തോടുള്ള എതിർപ്പ് കേരളാ കോൺഗ്രസ് എൽ എ മാരുടെ യോഗത്തിലും ഉയർന്നു.പ്രാദേശിക തലത്തിലും ഈ നീക്കത്തോട് അത്ര കണ്ട് യോജിപ്പില്ല. സഖറിയാസ് കുതിരവേലിയെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മൽസരിപ്പിക്കാനാണ് കേരളാ കോൺഗ്രസ് നീക്കം. ഇടതിന്റെ പിന്തുണയും ഇക്കാര്യത്തിൽ പാർട്ടി പ്രതീക്ഷിക്കുന്നു. അതേ സമയം പിന്തുണ നൽകുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നാണ് ഇടതു നിലപാട്. ഏതായാലും ജില്ലയിൽ കോൺഗ്രസ്. കേരളാ കോൺഗ്രസ് ബന്ധം കുടുതൽ വഷളാകുന്നു എന്നതിന്റെ അവസാനത്തെ ഉദാഹരണമാകുകയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.