തൃശൂർ പൂരം നടത്തിപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം വിലയിരുത്തി. വെടിക്കെട്ടിന് ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷയിൽ കേന്ദ്ര എസ്ക്പ്ളോസീവ് സംഘം സംതൃപ്തി രേഖപ്പെടുത്തി. രാജ്യത്തിന് മാതൃകയാകുന്ന തരത്തിലാവും ഇത്തവണത്തെ പൂരമെന്ന് മന്ത്രി വി. എസ്. സുനിൽകുമാറും പറഞ്ഞു.
സാമ്പിൾ വെടിക്കെട്ടോടെ ആരംഭിക്കുന്ന പൂരാഘോഷത്തിന് മണിക്കൂറുകൾ മാത്രം അവശേഷക്കെ മന്ത്രി വി. എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗം ആഘോഷത്തോടെയും സുരക്ഷയോടെയും പൂരം നടത്താനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി വിലയിരുത്തി. യോഗത്തിൽ പങ്കെടുത്ത കേന്ദ്ര എക്സ്പ്ളോസീവ് സംഘം ഇതുവരെ ഒരുക്കിയ സുരക്ഷാ ക്രമീകരണത്തിൽ സംതൃപ്തി അറിയിച്ചു. വെടിക്കോപ്പുകളിലടക്കം കർശന പരിശോധന തുടരാനും തീരുമാനിച്ചു.
വെടിക്കെട്ടിനുള്ള ആധുനിക സുരക്ഷയുടെ ഭാഗമായി രാജ്യത്താദ്യമായി ഒരുക്കുന്ന ഫയർ ഹൈഡ്രന്റ് സംവിധാനം പ്രവർത്തന സജ്ജമായി. ദുരന്തനിവാരണ സംവിധാനവും തയാറായി.
ഉന്നത പൊലീസുദ്യോഗസഥരുടെ നേതൃത്വത്തിൽ 3500 ലേറെ പൊലീസ് നാളെ ഉച്ചയോടെ നഗരത്തിലെത്തും. പൂരം പ്രമാണിച്ച് നാളെ വൈകിട്ട് മുതൽ ശനിയാഴ്ച ഉച്ചവരെ നഗരപരിധിയിൽ മദ്യനിരോധനം ഏർപ്പെടുത്തി. വെള്ളിയാഴ്ച തൃശൂർ താലൂക്കിൽ പ്രാദേശിക അവധിയും പ്രഖ്യാപിച്ചു.