മൂലമറ്റം പുളിയന്‍മല സംസ്ഥാനപാതയില്‍ വനപ്രദേശത്തും മാലിന്യക്കൂനകള്‍. ചീഞ്ഞമാംസം അടക്കമുള്ള മാലിന്യങ്ങള്‍ നിക്ഷേപിച്ചവരെ കയ്യോടെ പിടികൂടിയിട്ടും മാലിന്യം നീക്കിയിട്ടില്ല.
പ്ലാസ്റ്റിക് ചാക്കുകളില്‍ ഹോട്ടലുകളില്‍ നിന്നുള്ള കോഴിമാലിന്യം നിറച്ച് കുളമാവ് വനമേഖലയില്‍ തള്ളി. പ്രതികളെ വാഹനുള്‍പ്പെടെ കയ്യോടെ പിടിച്ചു. മുത്തോലി സ്വദേശി അനീഷിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു പിടിച്ചെടുത്ത വാഹനം.പെരുവന്താനം സ്വദേശികളായ മാന്തറയിൽ ധനേഷ് , വിഷ്ണു , കല്ലക്കുന്നേൽ റോയി എന്നിവരെ അറസ്റ്റുചെയ്തു. എന്നിട്ടും മാലിന്യം നീക്കാന്‍ ഒരു നടപടിയുമെടുത്തില്ല. വനമേഖലയില്‍ ആസ്വദിച്ച് വണ്ടിയോടിക്കുന്നവര്‍ക്ക് ദിവസങ്ങള്‍ പഴക്കമുള്ള മാംസത്തിന്‍റെ ദുര്‍ഗന്ധമാണ് ശ്വസിക്കാനാകുക.
അറക്കുളം പഞ്ചായത്തിന്റെ പരിധിയിലാണ് വനമേഖല. വനം വകുപ്പും , പഞ്ചായത്തും ആരോഗ്യ വകുപ്പും ഈ കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.