കുടിക്കാന്‍ ശുദ്ധജലമെന്ന ആലപ്പുഴക്കാരുടെ സ്വപ്നം പൂവണിയുന്നു. നഗരസഭ പരിധിയിലും സമീപത്തെ എട്ടുപഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുന്ന പദ്ധതി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. 2007ല്‍ ഭരണാനുമതി ലഭിച്ച പദ്ധതിയില്‍ പത്തുവര്‍ഷമാണ് പണികള്‍ ഇഴഞ്ഞുനീങ്ങിയത്. എല്ലാ വീടുകളിലും പൈപ്പ്‍ലൈന്‍ സ്ഥാപിച്ച് പൊതു ടാപ്പുകള്‍ നിര്‍ത്തലാക്കാനാണ് നഗരസഭയുടെ തീരുമാനം .
പത്തനംതിട്ട ജില്ലയില്‍ പമ്പയാറ്റിൽനിന്ന് പൈപ്പുവഴി നീരേറ്റുപുറത്തെത്തിച്ച് അവിടെനിന്ന് ആലപ്പുഴ നഗരത്തില്‍ കുടിവെള്ളമെത്തിക്കുന്ന പദ്ധതി പത്തുവര്‍ഷമായി കേട്ടുകേള്‍വിയായിരുന്നു. കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ഇത് പാര്‍ട്ടികള്‍ പ്രചാരണവിഷയവുമാക്കി. 2015 ല്‍ ഉദ്ഘാടനം ചെയ്യുമെന്ന് അന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നെയും രണ്ടുവര്‍ഷം നീണ്ടു. ശനിയാഴ്ച കുടിവെള്ള പദ്ധതി മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. ഇനി ആലപ്പുഴക്ക് നല്ല വെള്ളം മുടങ്ങില്ലെന്ന് സര്‍ക്കാരും നഗരസഭയും ഒരേ പോലെ ഉറപ്പു തരുന്നു.
നിലവില്‍ ജില്ലയിലുള്ളവര്‍ ശുദ്ധ ജലത്തിനായി ആർഒ പ്ലാന്‍റുകളെയാണ് ആശ്രയിക്കുന്നത്. മിക്കയിടത്തും നീണ്ട നിര. വെള്ളത്തിനായുള്ള മണിക്കൂറുകളുടെ ഈ കാത്തുനില്‍പ്പിന് അവസാനമാകുമെന്ന് പ്രതീക്ഷ. നഗരത്തിലുള്‍പ്പെടെ മിക്ക വീടുകളിലും ഇപ്പോഴും ജലഅതോറിറ്റുയുടെ പൈപ്പ്‍ലൈനില്ല. പൊതുടാപ്പുകളെ ആശ്രയിക്കുന്ന ജനങ്ങളുടെ ശീലത്തിന് ഫുള്‍സ്റ്റോപ്പിടാനാണ് നഗരസഭ തീരുമാനം. വാട്ടര്‍ കണക്ഷനെടുക്കാന്‍ വീടൊന്നിന് നാലായിരം രൂപവീതം നല്‍കും. ഈ പദ്ധതി നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഏഴ് പുതിയ ആര്‍ഒ പ്ലാന്‍റുകള്‍ സ്ഥാപിക്കാനും നഗരസഭ തുക വകയിരുത്തിയിട്ടുണ്ട്.