പൂരക്കാഴ്ചയ്ക്കൊപ്പം ആനപ്പുറത്ത് അഴക് വിരിയിക്കാനുള്ള ആലവട്ടവും വെഞ്ചാമരവും തയാറായിക്കഴിഞ്ഞു. അരനൂറ്റാണ്ട് മുൻപുണ്ടായിരുന്ന അഷ്ടവക്രാകൃതിയിലെ ആലവട്ടത്തെ പാറമേക്കാവ് വിഭാഗം പുനരാവിഷ്കരിക്കുമ്പോൾ വാൽക്കണ്ണാടി മാതൃകയൊരുക്കിയാണ് തിരുവമ്പാടി വിഭാഗം പുതുമ കാട്ടുന്നത്.
ആനപ്പുറത്ത് ആലവട്ടവും വെഞ്ചാമരവും വിരിയുമ്പോൾ പൂരപ്രേമികളുടെ മനസിൽ മാരിവില്ല് തെളിഞ്ഞ സന്തോഷം. കുടമാറ്റക്കാഴ്ചയിലെ ഭംഗി ഒട്ടും കുറയ്ക്കാതെയാണ് ഇത്തവണയും ആലവട്ടവും വെഞ്ചാമരവും ഒരുക്കിയിരിക്കുന്നത്.
രാഗിയെടുക്കുന്ന മയിൽപ്പീലിത്തണ്ടിയിൽ പീലികൾ കോർത്തെടുക്കുന്നതാണ് ആലവട്ടം. ഒരാലവട്ടം ഒരുക്കാൻ തന്നെ രണ്ട് കിലോ മയിൽപ്പീലി വേണം. അങ്ങിനെ പൂരത്തിനായി മുപ്പത് ജോഡി ആലവട്ടങ്ങളാണ് ഒരുങ്ങുന്നത്.
ഒരു നൂറ്റാണ്ടിലേറെയായി തൃശൂരിലെ ചാത്തനാത്ത് കുടുംബമാണ് ആലവട്ടത്തിന്റെയും വെഞ്ചാമരത്തിന്റെയും ചമയക്കാർ. ഓരോ വർഷവും പുതുമ ഒരുക്കാനുള്ള മത്സരവുമുണ്ട്. അമ്പത് വർഷം മുൻപ് ഉപയോഗിച്ച എട്ട് വളവുകളോട് കൂടിയ ആലവട്ടം പാറമേക്കാവ് ഒരുക്കുമ്പോൾ വാൽക്കണ്ണാടിയാണ് തിരുവമ്പാടിയുടെ സ്പെഷൽ.
കശ്മീരിൽ നിന്നെത്തിക്കുന്ന യാക്ക് എന്ന മ്യഗത്തിന്റെ രോമം അപ്പൂപ്പൻതാടി പോലെ കോർത്തെടുക്കുന്ന വെഞ്ചാമരവും ആനപ്പുറമേറാൻ തയാറായിക്കഴിഞ്ഞു.