തൃശൂർ പൂരമെന്നാൽ ആന പ്രേമികളുെട ഉത്സവം കൂടിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഇത്തവണയും പൂരത്തിന്റെ വരവറിയിച്ച് തെക്കേഗോപുരനട തള്ളിത്തുറക്കാനെത്തുന്നത്. വനംവകുപ്പ് ഏർപ്പെടുത്തിയ വിലക്ക് നിയമപോരാട്ടത്തിലൂടെ മറികടന്നാണ് ഇത്തവണ രാമചന്ദ്രനെത്തുന്നത്. നെയ്തലക്കാവ് ദേവിയെത്തി വടക്കുന്നാഥക്ഷേത്രത്തിന്റെ തെക്കേഗോപുരനട തുറക്കുന്നതോടെയാണ് പൂരത്തിന് തുടക്കമാവുന്നത്.
മൂന്ന് വർഷമായി ദേവിയുടെ തിടമ്പേന്തി നടതുറക്കുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാൻ നൂറുകണക്കിന് ആനപ്രേമികളാണ് കാത്ത് നിൽക്കുന്നത്. ഇത്തവണ പൂരത്തിന് രാമചന്ദ്രനുണ്ടാവുമോയെന്ന ആശങ്കയുണ്ടായിരുന്നു. കാഴ്ചയില്ലെന്ന പേരിൽ രാമചന്ദ്രനെ എഴുന്നെള്ളിപ്പിന് ഉപയോഗിക്കുന്നത് കോടതി വിലക്കി. എന്നാൽ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തിയതോടെയാണ് വിലക്ക് മറികടന്് രാമചന്ദ്രൻ പൂരക്കാഴ്ചകളിലേത്തുന്നത്.
തൃശൂർ പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള രാമചന്ദ്രനാണ് സംസ്ഥാനത്ത് ഏറ്റവും ഉയരമുള്ള കൊമ്പൻ. എഴുന്നെള്ളിപ്പിന് ലഭിക്കാൻ ഏറ്റവും കൂടുതൽ പണം നൽകേണ്ടതും ഇവനാണ്. സ്വന്തമായി ഫാൻസ് അസോസിയേഷനും ഫേസ്ബുക്ക് അക്കൗണ്ട് വരെയുണ്ട് ഈ ഗജരാജന്. എന്തായാലും കുളിച്ച് മിടുക്കനായി ആനപ്രേമികളുടെ ആർപ്പുവിളികൾക്കിടയിലൂടെ പൂരപ്പറമ്പിലേക്കെത്താൻ ഒരുങ്ങുകയാണ് രാമചന്ദ്രനും പാപ്പാൻമാരും.
Advertisement