കേന്ദ്ര എക്സ്പ്ളോസീവ് വിഭാഗത്തിന്റെ തീരുമാനം വൈകുന്നതോടെ തൃശൂർ പൂരം വെടിക്കെട്ടിൽ വീണ്ടും ആശങ്ക. ഇന്ന് നടക്കുന്ന കൊടിയേറ്റത്തിൽ പരമ്പരാഗത വെടിക്കെട്ടിന് അനുമതിയില്ല. പ്രതിഷേധ സൂചകമായി കൊടിയേറ്റത്തിലെ വെടിക്കെട്ട് ഉപേക്ഷിക്കാനും പൂരാഘോഷം ആചാരപ്രകാരമുള്ള ചടങ്ങ് മാത്രമാക്കി മാറ്റാനുമുള്ള ആലോചനയിലാണ് പാറമേക്കാവ് ദേവസ്വം.
പൂരത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോളും ആഘോഷപൂർവമുള്ള പരമ്പരാഗത വെടിക്കെട്ടിന് അനുമതിയായില്ല. ഗുണ്ട്, അമിട്ടും കുഴിമുന്നലിനുമെല്ലാം നിരോധനം തുടരുകയാണ്. സംസ്ഥാന മന്ത്രിമാർ എക്സ്പ്ളോസീവ് വിഭാഗവുമായി നടത്തിയ ചർച്ചപ്രകാരം ഇവയുടെ സാംപിൾ പരിശോധനക്ക് അയച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും തീരുമാനം വ്യക്തമാക്കി ഉത്തരവ് ലഭിക്കാത്താണ് പ്രധാനപ്രശ്നം.. ഇതോടെ ഇന്ന് കൊടിയേറ്റത്തിന് ശേഷം നടക്കുന്ന ചെറിയ വെടിക്കെട്ടിന് ഇവ ഉപയോഗിക്കാനാവില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ശിവകാശിയിലെ പടക്കങ്ങൾ ഉപയോഗിച്ച് വെടിക്കെട്ട് നടത്താമെന്ന് കലക്ടർ നിർദേശിച്ചെങ്കിലും പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി വെടിക്കെട്ടൊഴിവാക്കാൻ പാറമേക്കവ് തീരുമാനിച്ചു. കൊടിയേറ്റിന് ശേഷം മൂന്ന് ആനപ്പുറത്ത് നടത്തിയിരുന്ന എഴുന്നെള്ളിപ്പ് ഒരാനപ്പുറത്താക്കി ചുരുക്കും. പ്രധാന വെടിക്കെട്ടിനും അനുമതിയില്ലങ്കിൽ പൂരാഘോഷം ചുരുക്കാനാണ് പാറമേക്കാവിന്റെ തീരുമാനം.
എന്നാൽ തിരുവമ്പാടി ദേവസ്വം നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇനി തിങ്കളാഴ്ചയോടെ മാത്രമേ അനുമതിയുടെ കാര്യത്തിൽ തീരുമാനമാകു. അതിന് ശേഷം വെടിക്കോപ്പുകളൊരുക്കി വെടിക്കെട്ട് നടത്തുന്നത് പ്രയാസമാണെന്നും അതിനായി മനപ്പൂർവം വൈകിപ്പിക്കുന്നതാണെന്നും ആക്ഷേപമുണ്ട്. അതേസമയം തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിൽ ഇന്ന് കൊടിയേറുന്നതോടെ പൂരത്തിന്റെ ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് തുടക്കമാവും.