അസാധാരണമായ ഒരു ജീവിതദര്‍ശനത്തിന്റെ കഥപറയുന്ന ഏകാന്തം എന്ന നാടകം കൊച്ചിയിലെ പ്രേക്ഷകര്‍ക്കു മുന്നിലേക്ക്. റഷ്യന്‍ നാടകകൃത്ത് ആന്റണ്‍ ചെക്കോവിന്റെ ദ് ബെറ്റ് എന്ന കൃതിയുടെ സ്വതന്ത്രാവിഷ്‌കാരമാണ് ഏകാന്തം. പ്രശസ്ത ചലച്ചിത്രതാരം രാജേഷ് ശര്‍മയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മരണശിക്ഷയോ ഏകാന്തത്തടവോ കൊടിയ പീഡനം എന്ന തര്‍ക്കത്തില്‍ നിന്നാണ് നാടകം തുടങ്ങുന്നത്. സഹിക്കാവുന്ന ശിക്ഷയാണ് ഏകാന്തത്തടവെന്നു വാദിക്കുന്നു കേന്ദ്രകഥാപാത്രമായ യുവ അഭിഭാഷകൻ.എട്ടുകോടി രൂപ നൽകാം അഞ്ചുകൊല്ലാം തടവില്‍ക്കിടക്കാമോ എന്ന പന്തയവുമായി സമ്പന്നനായ ബാങ്കർ. അഞ്ചല്ലാ പതിനഞ്ചുകൊല്ലം കിടക്കാമെന്ന് ആവേശപൂര്‍വം വെല്ലുവിളി ഏറ്റെടുക്കുന്ന അഭിഭാഷകന്‍.
അടച്ചിട്ട ഒറ്റമുറി, പുസ്തകങ്ങള്‍, പ്രിയപ്പെട്ട വാദ്യോപകരണം, കിളിവാതിലിലൂടെ തുറന്നുകിട്ടുന്ന ആകാശത്തിന്റെ ചെറിയൊരു കീറ്,ഇത്രമാത്രം. 15 കൊല്ലം ആ ചെറുപ്പക്കാരന്റെ ജീവിതം ഇവിടേക്കു ചുരുങ്ങുന്നു. വന്യമായ ഏകാന്തതയുടെ ഭ്രമിപ്പിക്കുന്ന ആവിഷ്‌കാരം.
കൊല്ലം നീരാവില്‍ പ്രകാശ് കലാകേന്ദ്രമാണ് നാടകമൊരുക്കുന്നത്.സംവിധാനം ശ്രീജിത് രമണൻ. ഇന്നും നാളെയും എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ നാടകം അവതരിപ്പിക്കും.