ഒാഹരി വിൽപനയ്ക്കെതിരെ കൊച്ചി കപ്പൽശാല തൊഴിലാളികൾ നടത്തിയ സൂചനാപണിമുടക്ക് പൂർണം. ഒാഹരി വിൽപനയിൽ തൊഴിലാളികളുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന വാഗ്ദാനം കപ്പൽശാല മാനേജ്മെന്റ് ലംഘിച്ചെന്ന് സമരക്കാർ ആരോപിച്ചു. ഒാഹരി വിൽപനയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം തുടങ്ങുമെന്ന് സംയുക്ത തൊഴിലാളി സംഘടന വ്യക്തമാക്കി.
ഇന്നീ സമരം ഒരു സൂചനയാണെന്നാണ് തൊഴിലാളികളുടെ മുന്നറിയിപ്പ്. ലാഭത്തിൽ പ്രവർത്തിക്കുന്ന കപ്പൽശാലയുടെ ഒാഹരി സ്വകാര്യവ്യക്തകൾക്ക് കൈമാറാനുള്ള തീരുമാനം ദേശസാൽക്കരണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ തന്നെ തകർത്തെന്നും തൊഴിലാളികൾ ആരോപിച്ചു.
ലാഭത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയയിലെ ഒരേ ഒരു കപ്പല്‍ശാലയാണ് കൊച്ചിയിലേത്.കേന്ദ്രസർക്കാരിന് കഴഞ്ഞ അഞ്ചുവർഷത്തിനിടെ ആയിരം കോടിരൂപ കപ്പൽശാല ലാഭവിഹിതമായി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം അവഗണിച്ചാണ് കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നതന്ന് വിവിധ സംഘടനാ നേതാക്കൾ ആരോപിച്ചു. സിഐടിയു നേതാവ് കെ.ചന്ദ്രൻപിള്ള സമരം ഉദ്ഘാടനം ചെയ്തു. ഷിപ് യാർഡിന്റെ ഗേറ്റുകളെല്ലാം സമരം ചെയ്ത തൊഴിലാളികൾ ഉപരോധിച്ചു.