കൊച്ചി മെട്രോയുടെ കരാറുകാർക്ക് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻറെ വിമർശനം. എൽ ആൻഡ് ടിയെപ്പോലെ മികച്ച കമ്പനികളുണ്ടായിട്ടും മെട്രോ സമയബന്ധിതമായി പൂർത്തിയാക്കാനായില്ല. നിർമാണത്തിന് കരാർ ലഭിക്കാന്‍ കുറഞ്ഞ നിരക്കിൽ ടെൻഡർ നൽകുന്ന പ്രവണത മോശമെന്നും ഇ ശ്രീധരൻ കൊച്ചിയില്‍ പറഞ്ഞു.
ഡൽഹി മെട്രോയുടെ നിർമാണം ചൂണ്ടിക്കാട്ടി ഇന്ത്യൻ കോൺട്രാക്ടർമാർക്ക് രാജ്യാന്തര നിലവാരമില്ലെന്ന് ഡിഎംആർസി പ്രിൻസിപ്പൽ അഡ്വൈസർ ഇ. ശ്രീധരൻ തുറന്നടിച്ചു. ഡൽഹി മെട്രോയുടെ കരാർ ഏറ്റെടുത്ത വിദേശകമ്പനികൾ മികച്ച നിലവാരം പുലർത്തുകയും സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുകയും ചെയ്തപ്പോൾ ഇന്ത്യൻ കമ്പനികൾക്ക് അത് കഴിഞ്ഞില്ലെന്ന് ഇ. ശ്രീധരൻ ചൂണ്ടിക്കാട്ടി. മികച്ച കമ്പനികളുണ്ടായിട്ടും കൊച്ചി മെട്രോ സമയബന്ധിതമായി പൂർത്തിയാക്കാനാകുന്നില്ല. ഇപ്പോഴും നിർമാണം തുടരുകയാണ്. ബിൽഡേൽസ് അസോസിയേഷൻ ഓഫ് ഇന്ത്യ കൊച്ചിൻ ചാപ്റ്റർ സംഘടിപ്പിച്ച പരിപാടിയിലാണ് മെട്രോ കരാറുകാർക്കെതിരെ ഡിഎംആർസി പ്രിൻസിപ്പൽ അഡ്വൈസർ ഇ. ശ്രീധരൻ വിമർശനമുന്നയിച്ചത്.
കരാറെടുക്കുമ്പോൾ ഏത് സാഹചര്യത്തിലാണ് ജോലി ചെയ്യേണ്ടിവരുന്നത് എന്ന് കൃത്യമായി ഗൃഹപാഠം ചെയ്യാത്തവരാണ് കൊച്ചി മെട്രോയുടെ സിവിൽ കോൺട്രാക്ടർമാർ. ഇക്കാരണത്താലണ് മെട്രോ നിർമാണം വൈകുന്നതെന്നും ശ്രീധരൻ ആരോപിച്ചു. മെട്രോനിർമാണത്തിന് കരാർ ലഭിക്കാനായി കുറഞ്ഞ നിരക്കിൽ ടെൻഡർ നൽകുക എന്ന മോശമായ പ്രവണത രാജ്യത്തുണ്ടെന്നും മുംബൈ മെട്രോ കരാറിൽ ഇത് വ്യക്തമാണെന്നും ഇ ശ്രീധരൻ കൊച്ചിയിൽ പറഞ്ഞു