കോതമംഗലം തട്ടേക്കാട് പക്ഷി സങ്കേതത്തിൽ സന്ദർശകരെ വരവേൽക്കാൻ വമ്പൻമൂങ്ങയൊരുങ്ങി. പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് 13 അടി ഉയരത്തിൽ നിർമിച്ച മൂങ്ങയുടെ ശില്പം കാഴ്ചക്കാർക്ക് കൗതുകമാകുകയാണ്.
അവധിക്കാലത്തെ വരവേൽക്കാൻ ലക്ഷ്യമിട്ട് തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നടത്തിയ വികസന പദ്ധതികളുടെ ഭാഗമായാണ് പാഴ്വസ്തുക്കളിലെ ശില്പനിർമാണം. പുത്തൻകുരിശ് സ്വദേശിയും ചിത്രകാരനുമായ കമൽ കാഞ്ഞിൽ ഒരുക്കിയ ശില്പങ്ങൾ പക്ഷിസങ്കേതത്തിൻറെ മുഖം തന്നെ മാറ്റുമെന്നുറപ്പാണ്. 13 അടി ഉയരത്തിൽ 500 കിലോ ഇരുമ്പിൻറെ പാഴ്വസ്തുക്കളിൽ തീർത്ത മൂങ്ങയാണ് ശില്പങ്ങളിലെ അത്ഭുതം. തകരഷീറ്റ്, ഫാനുകളുടെ ലീഫ്, കസേരക്കാലുകൾ എന്നിവയാണ് ശില്പനിർമാണത്തിനുപയോഗിച്ചിരിക്കുന്നത്. ഒന്നരമാസം കൊണ്ട് നാലുപേർ ചേർന്നായിരുന്നു നിർമാണം.
ആറുപേർക്ക് ഇരിക്കാവുന്ന കുരുവിക്കൂട്, പഴയ കെട്ടിടത്തിൻറെ കമ്പികൾ ഉപയോഗിച്ച് നിർമിച്ച മുള്ളൻപന്നി എന്നിവയും അവധിക്കാലം ചെലവഴിക്കാനെത്തുന്നവർക്ക് പുതിയ കാഴ്ചയൊരുക്കുന്നു. പെരിയാറിൻറെ തീരത്തുള്ള ഈ പക്ഷി സങ്കേതത്തിൽ മുന്നൂറിലേറെ ഇനങ്ങളിലുള്ള പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്.