പെരുമ്പാവൂർ ∙ കുടുംബകലഹത്തെ തുടർന്ന് ഗൃഹനാഥൻ ഭാര്യയെയും ഒരു വയസുള്ള മകളെയും കുത്തിപ്പരുക്കേൽപ്പിച്ചു. ഇരിങ്ങോൾ ഈയംകുഴി ബിനുവിന്റെ (42) ഭാര്യ അജിത (35), മകൾ ശിവനന്ദിനി എന്നിവർക്കാണ് പരുക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരുടെയും നില ഗുരുതരമാണ്. ബിനുവിനെ നാട്ടുകാർ തടഞ്ഞു വച്ച് പൊലീസിൽ ഏൽപ്പിച്ചു.
രാവിലെ 11.15 നായിരുന്നു സംഭവം. നാഷനൽ പെർമിറ്റ് ലോറി ഡ്രൈവറാണ് ബിനു. മുംബൈയിലേക്കുള്ള ഓട്ടം കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് ഇയാൾ നാട്ടിലെത്തിയത്. ഇന്നലെ രാവിലെ സംഭവം നടക്കുമ്പോൾ അജിതയുടെ മുത്തശിയും വീട്ടിലുണ്ടായിരുന്നു. വഴക്കിനിടയിൽ ബിനു നീളമുള്ള കത്തി ഉപയോഗിച്ച് കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ കവിളിലും ചെവിയിലും തോളിലും ആഴത്തിൽ മുറിവേറ്റു. കഴുത്തിലും മുറിവുണ്ട്.
കുട്ടിയെ ഉപ്രദവിക്കുന്നത് കണ്ട് പേടിച്ചു പുറത്തേക്ക് ഓടിയ അജിതയുടെ പിന്നാലെയെത്തി പുറത്തിനു കുത്തുകയായിരുന്നു. കത്തി ശരീരം തുളച്ചു മറുവശത്തു വന്ന നിലയിലായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ ഇയാളെ തടഞ്ഞതോടെയാണ് അക്രമം അവസാനിച്ചത്. തുടർന്നു സമീപത്തെ കവലയിലേക്കു നടന്നെത്തിയ ഇയാളെ നാട്ടുകാർ തടഞ്ഞു വച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
നാട്ടുകാരാണ് കുട്ടിയെയും അമ്മയെയും ആശുപത്രിയിലെത്തിച്ചത്. അജിതയുടെ ആന്തരികാവയവങ്ങൾക്കു തകരാറുണ്ട്. വൃക്കയ്ക്കു സാരമായി പരുക്കേറ്റ ഇവർക്കു ശസ്ത്രക്രിയ നടത്തി. അജിതയ്ക്കും മകൾക്കും കലക്ടർ 10000 രൂപവീതം അടിയന്തര ചികിൽസാ സഹായം അനുവദിച്ചു. സിഐ ബൈജു കെ. പൗലോസിന്റെയും എസ്ഐ പി.എ. ഫൈസലിന്റെയും നേതൃത്വത്തിൽ ശാസ്ത്രീയ അന്വേഷണ വിഭാഗം വീട്ടിലും പരിസരത്തും തെളിവുകൾ ശേഖരിച്ചു.
ബിനു ഉപദ്രവിച്ചതു വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ജനിച്ച കുഞ്ഞിനെ
വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം ജനിച്ച കുട്ടിയെയാണ് ബിനു ക്രൂരമായി ഉപദ്രവിച്ചത്. പത്തു വർഷം മുൻപ് വിവാഹിതരായ ഇരുവർക്കും ഒരു വർഷം മുൻപാണ് കൺമണിയെ കാണാൻ ഭാഗ്യമുണ്ടായത്. സംശയ രോഗമാണ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് അറിയിച്ചു. ലോറി ഡ്രൈവറായും ഇടയ്ക്ക് ഓട്ടോറിക്ഷ ഡ്രൈവറായും ജോലി ചെയ്യുന്ന ബിനു വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാക്കുന്നയാളാണെന്ന് നാട്ടുകാർ പറഞ്ഞു. മദ്യപനായ ഇയാൾ ഇടയ്ക്കു മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇന്നലെ രാവിലെ ഇയാൾ കുട്ടിയെയുംകൊണ്ട് സമീപത്തെ കടയിലെത്തുകയും പച്ചക്കറികൾ വാങ്ങുകയും ചെയ്തിരുന്നു. ഇതിനു ശേഷം വീട്ടിലെത്തിയപ്പോഴാണ് ഭാര്യയുമായി വഴക്കുണ്ടായത്. നാട്ടുകാർ ഓടിയെത്തി തടഞ്ഞില്ലായിരുന്നെങ്കിൽ ദുരന്തമുണ്ടാകുമായിരുന്നു.
ഇരിങ്ങോൾ കാവിനു സമീപം കനാൽബണ്ടിലാണ് ഇവർ താമസിക്കുന്നത്. അതിനു മുൻപ് പട്ടാൽ ഭാഗത്തു വാടകയ്ക്കായിരുന്നു. വഴക്കിനെ തുടർന്ന് അജിത കുറെ നാൾ സ്വന്തം വീട്ടിലായിരുന്നു. പിന്നീട് പ്രശ്നങ്ങൾ പറഞ്ഞു തീർത്ത് ഒന്നിച്ചു ജീവിക്കാൻ തുടങ്ങി. നാഷനൽ പെർമിറ്റ് ലോറി ഡ്രൈവറായിരുന്നതിനാൽ രണ്ടും മൂന്നു ആഴ്ച കഴിയുമ്പോഴാണ് ബിനു വീട്ടിലെത്തുന്നത്. വരുമ്പോഴെല്ലാംവീട്ടിൽ വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.