വരൾച്ചയിൽ നട്ടംതിരിഞ്ഞ് തൃശൂർ പീച്ചിയിലെ ആദിവാസികൾ വീടുകൾ ഉപേക്ഷിച്ച് കുടിവെള്ളത്തിനായി അലയുന്നു. മണിയൻകിണർ കോളനിയിലെ ആദിവാസികൾ നാല് മാസമായി കഴിയുന്നത് പീച്ചി അണക്കെട്ടിന്റെ താഴ്്വാരത്ത് തീർത്ത താൽകാലിക ഓല ഷെഡുകളിലാണ്. അണക്കെട്ടിന്റെ റിസർവോയറിൽ കുഴികുത്തിയെടുക്കുന്ന വെള്ളംകൊണ്ട് ജീവിക്കുന്ന ഇവർക്ക് കുടിവെള്ളമെത്തിക്കാൻ നടപടിയുമില്ല.
കോളനിയിലെ പൊതുകിണറുകളെല്ലാം വറ്റി, കുടിവെള്ളം പോലും ഇല്ലെന്നായതോടെയാണ് പത്തിലേറെ കുടുംബങ്ങൾ വീടുവിട്ടിറങ്ങി പീച്ചി അണക്കെട്ടിന്റെ താഴ്വാരത്തെത്തിയത്. അവിടെ തീർത്ത ചെറിയ കുഴികളിലെ വെള്ളമാണ് ഇവരുടെ ഏക ആശ്രയം.
ഓലകൊണ്ട് മറച്ച്, നിവർന്ന് നിൽക്കാൻ പോലും ഇടമില്ലാത്ത ഷെഡിലാണ് കുഞ്ഞുകുട്ടികളടക്കം കഴിയുന്നത്. ചുട്ടുപൊള്ളുന്ന വെയിലേറ്റുള്ള ജീവിതം ഇവരെ രോഗികളുമാക്കുന്നു. വെള്ളമെത്തിച്ച് നൽകാമെന്ന് പഞ്ചായത്ത് ഉറപ്പ് നൽകിയിരുന്നെങ്കിലും അത് വല്ലപ്പോഴുമാണ്. വളരെ കുറച്ച് മാത്രമേ കിട്ടാറുള്ളൂ.അതിനാൽ മഴ പെയ്യാതെ വീട്ടിലേക്ക് തിരികെ പോകാനാവാത്ത ഗതികേടിലാണ് ഈ മനുഷ്യർ.