മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകമായ പാട്ടബാക്കി വീണ്ടും അരങ്ങിലെത്തുന്നു. ആദ്യ പ്രദർശനത്തിന്റെ എൺപതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി തൃശൂർ ഞമനങ്ങാട്ടെ തീയറ്റർ കൂട്ടായ്മയാണ് നാടകം പുനരാവിഷ്കരിക്കുന്നത്. എ.കെ.ജി അടക്കമുള്ളവർ വേഷമിട്ട നാടകത്തിന്റെ പുതിയ രൂപത്തിൽ ഗുരുവായൂർ എം. എൽ.എ കെ.വി. അബ്ദുൾഖാദറും അഭിനയിക്കുന്നുണ്ട്.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെയും നാടക ചരിത്രത്തിലെയും നാഴികക്കല്ലുകളിലൊന്നായ പാട്ടബാക്കിയെ വീണ്ടും അരങ്ങിലെത്തിക്കാനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. പാട്ടബാക്കി ആദ്യമായി അവതരിപ്പിക്കപ്പെട്ട തൃശൂർ ജില്ലയിലെ വൈലത്തൂരിന് സമീപമുള്ള ഞമനങ്ങാട്ടെ തിയ്യറ്റർ വില്ലേജിലെ കൂട്ടായ്മയാണ് കെ.ദാമോദരൻ രചിച്ച നാടകത്തിന് പുതുരൂപം ഒരുക്കുന്നത്.
സമരങ്ങളിലേക്ക് കർഷകരെ ആകർഷിക്കാനായി ഇ. എം. എസിന്റെയും എ.കെ.ജിയുടെയും നിർദേശപ്രകാരം തയാറാക്കപ്പെട്ടതായിരുന്നു പാട്ടബാക്കി. കർഷകന്റെ ദുരിതജീവിതം പ്രമേയമാക്കിയ നാടകത്തിൽ എ.കെ.ജിയടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ തന്നെ അഭിനേതാക്കളായി. 1937ൽ ആദ്യമായി വേദിയിലെത്തിയ നാടകത്തിന്റെ 80 ാം വാർഷികം ആഘോഷിക്കാനാണ് സമകാലീന രാഷ്ട്രീയ സാമൂഹ്യ മാറ്റങ്ങൾ ഉൾപ്പെടുത്തി പുനരാവിഷ്കരിക്കുന്നത്. കമ്മ്യൂണിസ്റ്റ് നേതാവിന്റെ വേഷമാണ് ഗുരുവായൂർ എം. എൽ.എ കെ.വി. അബ്ദുൾഖാദർ കൈകാര്യം ചെയ്യുന്നത്.
പ്രദീപ് നാരായണൻ സംവിധാനവും അസീസ് പെരിങ്ങോട് സഹസംവിധാനവും നിർവ്വഹിക്കുന്ന നാടകത്തിൽ സിനിമ, സീരിയൽ അഭിനേതാക്കളായ സുരേന്ദ്രൻ ചാലിശ്ശേരി, രജനി മുരളി എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.തൊഴിലാളി ദിനമായ മെയ് 1ന് വൈകീട്ട് 6ന് ഗുരുവായൂർ ടൗൺ ഹാളിൽ അരങ്ങേറും.