തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി ലഭിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഈ ആഴ്ചയുണ്ടായേക്കും. നിയമവിധേയമായ വെടിക്കെട്ട് മുടക്കം കൂടാതെ നടക്കുമെന്ന് കലക്ടർ അറിയിച്ചു. ആന എഴുന്നെള്ളിപ്പിനുള്ള സുരക്ഷയും ക്രമീകരണങ്ങളും ശക്തമാക്കാനും തൃശൂരിൽ നടന്ന അവലോകനയോഗത്തിൽ ധാരണയായി.
രാജ്യത്തിന് മാതൃകയാകുന്ന തരത്തിൽ സുരക്ഷയൊരുക്കി തൃശൂർ പൂരത്തിൽ വെടിക്കെട്ട് നടത്താൻ മന്ത്രിതലയോഗം തീരുമാനിച്ചിരുന്നു. എന്നാൽ അന്തിമ അനുമതി നൽകേണ്ടത് കേന്ദ്ര എക്സ്പ്ളോസീവ് വിഭാഗമാണ്. അതിനായി സാംപിളുകളുടെ പരിശോധന നടന്നുവരികയാണ്. നാഗ്പൂരിലെ കേന്ദ്രഓഫീസിൽ നിന്നുള്ള പരിശോധനാഫലം അനുകൂലമാണങ്കിൽ മാത്രമാണ് ഗുണ്ടും അമിട്ടും കുഴിമിന്നലും അടക്കമുള്ളവ ഉപയോഗിച്ച് പതിവ് പോലെ വെടിക്കെട്ട് നടത്താനാവുക. അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും അതെന്തായാലും നിയമവിധേയമായവ ഉപയോഗിച്ച് വെടിക്കെട്ട് നടക്കുമെന്നും അവലോകനയോഗത്തിന് ശേഷം കലക്ടർ അറിയിച്ചു.
വെടിക്കെട്ടിന് സുരക്ഷ ഉറപ്പാക്കാൻ പൂരപ്പറമ്പിൽ അത്യാധുനിക ക്രമീകരണങ്ങൾ ഒരുക്കും. ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് പകൽനേരത്തും ആനയെ ഉപയോഗിക്കാൻ അനുമതിയുണ്ടെന്നതിനാൽ എഴുന്നെള്ളിപ്പ് പതിവ് പോലെ നടക്കും. കനത്ത ചൂട് ആനകൾക്ക് ദോഷമാകാതിരിക്കാനുള്ള സൗകര്യങ്ങളൊരുക്കാൻ ദേവസ്വങ്ങൾക്ക് നിർദേശം നൽകി. മറ്റ് ഒരുക്കങ്ങളെല്ലാം പതിവ് പോലെ നടക്കുന്നതായും ദേവസ്വം പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം വിലയിരുത്തി.