തൃശൂർ നഗരത്തിലെ ഹോട്ടലുകളിൽ കോർപ്പറേഷന്റെ ആരോഗ്യവിഭാഗം നടത്തിയ പരിശോധന വിവാദമാകുന്നു. കൈക്കൂലി നൽകാത്തതിന്റെ വൈരാഗ്യത്തിനാണ് പരിശോധന നടത്തി ഹോട്ടലുകളുടെ പേര് പ്രസിദ്ധീകരിച്ചതെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥൻ സമ്മതിക്കുന്ന ശബ്ദരേഖ പുറത്തായി. സംഭവത്തിൽ തൃശൂർ കോർപ്പറേഷൻ അന്വേഷണം ആരംഭിച്ചു.
തൃശൂർ പൂരത്തിന്റെ മുന്നോടിയായാണ് കോർപ്പറേഷനിലെ ആരോഗ്യവിഭാഗം ഹോട്ടലുകളിൽ പരിശോധന നടത്തിയത്. സ്റ്റാർ ഹോട്ടലുകളിൽ നിന്നടക്കം പഴകിയ ഭക്ഷണം പിടിച്ചെന്ന പേരിൽ ഹോട്ടലുകളുടെ പേര് സഹിതം വാർത്താകുറിപ്പിറക്കി പ്രസിദ്ധീകരിക്കുകയും ചെയ്തു. ആ കുറിപ്പ് സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രചാരവും നേടി. ഇതിന് പിന്നാലെയാണ് ഇതിലൊരു ഹോട്ടലുടമ പരിശോധനയിൽ പങ്കെടുത്ത ഉദ്യോഗസ്ഥനുമായി സംസാരിക്കുന്ന ശബ്ദരേഖ പുറത്തായത്.
ആവശ്യപ്പെട്ട കൈക്കൂലി നൽകാത്തതിന്റെ വൈരാഗ്യത്തിലാണ് പഴകിയ ഭക്ഷണം പിടിച്ചെന്ന പേരിൽ അപമാനിച്ചതെന്ന് വ്യക്തമാക്കുന്നതും കൈക്കൂലി നൽകിയാൽ തുടർപരിശോധനകളുണ്ടാവില്ലെന്ന് ഉറപ്പ് നൽകുന്നതുമാണ് സംഭാഷണമെന്ന് ആരോപണമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.
ഇന്ന് ആരോഗ്യവിഭാഗം ജീവനക്കാരുടെ അടിയന്തിരയോഗം കോർപ്പറേഷൻ വിളിച്ച് ചേർത്തിട്ടുണ്ട്.