വൈക്കം പനമ്പുകാട് പ്രധാന റോഡിലെ കലുങ്കുകൾ തകർന്നതോടെ പ്രദേശത്ത് യാത്രാക്ലേശം രൂക്ഷമായി. ഇതുവഴിയുള്ള ഏക ബസ് സർവീസും നിർത്തി. ഇതോടെ സർക്കാർ ആയുർവേദ ആശുപത്രിയിൽ ചികിത്സക്കായി എത്തുന്ന രോഗികളടക്കം ദുരിതത്തിലുമായി. വൈക്കം നഗരത്തെ പനമ്പുകാട് തീരദേശവുമായി ബന്ധിപ്പിക്കുന്ന ഏക റോഡിലെ മൂന്ന് കലുങ്കുകളാണ് തകർന്നത്.
നഗരസഭാപ്രദേശത്തോട് ചേർന്ന് ഉദയനാപുരം പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ നെറ്റിപ്പുറം, മണിയൻ തോട്, ചിറേൽ തോട് എന്നീ കലുങ്കുകളാണ് അപകടാസ്ഥയിലായിരിക്കുന്നത്. നെറ്റിപ്പുറം കലുങ്കിലെ രണ്ട് സ്ലാബുകൾ ഇടിഞ്ഞുതാഴുന്ന നിലയിലാണ്.റോഡിൽ വിള്ളൽ വീണതോടെ ഭാരം കയറിയാൽ ഏതു നിമിഷവും അപകടമുണ്ടാകും. കൈവരിയില്ലാത്ത മണിയൻ തോട് കലുങ്കാകട്ടെ പൂർണ്ണമായും ഇടിഞ്ഞ് ചെറുതോട്ടിലേക്ക് താഴ്ന്നു. ചിറേൽ തോടിനു കുറുകെയുള്ള കലുങ്കിന്റെ സ്ലാബ് തകർന്നിട്ട് മാസങ്ങളായി. കൈവരി ഇല്ലാത്തതും റോഡിലെ വളവിൽ സ്ഥിതി ചെയ്യുന്നതുമായ ഈ പാലം വലിയ അപകട സാധ്യതയുള്ളതാണ്. പാലങ്ങൾ നന്നാക്കാൻ നടപടി ഉണ്ടാവാതെ വരുകയും അപകട സാധ്യത ഏറുകയും ചെയ്തതോടെ ഏക ബസ് സർവീസും നിർത്തിവച്ചു. ഇതോടെ യാത്രാ ക്ലേശവും രൂക്ഷമായി.
വിവിധ ജില്ലകളിൽ നിന്നായി സർക്കാർ ആയുർവേദ ആശുപത്രിയിൽ ചികിൽക്കായി എത്തിയിരുന്ന രോഗികളും ബസ് സർവീസ് നിന്നതോടെ ഏറെ ദുരിതത്തിലായിരിക്കുകയാണ്. മാത്രവുമല്ല നേരെ കടവ്, ശ്രീ നാരായണപുരം, കാരയിൽ. പ്രദേശത്തുള്ളവർക്ക് കിലോമീറ്ററുകൾ നടക്കേണ്ട സ്ഥിതിയുമാണ്. വാഹനമെത്താതായതോടെ പ്രദേശത്തെ കക്കാവാരലും പ്രതിസന്ധിയിലായി. കലുങ്ക് പുനർനിർമിച്ച് പ്രശ്നം പരിഹരിച്ചെല്ലെങ്കിൽ ചെറുവാഹനങ്ങളടക്കം അപകടത്തിൽപെടാനുള്ള സാധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു.