അമ്പലപ്പുഴയിൽ ചിട്ടി നടത്തിപ്പുകാരന്‍റെ വീട്ടില്‍ പണം ചോദിച്ചെത്തിയ ദമ്പതികള്‍ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് നിഗമനം. ഫൊറന്‍സിക് വിഭാഗത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സ്വയം ജീവനൊടുക്കിയതാണെന്ന കണ്ടെത്തല്‍. പൊള്ളലേല്‍ക്കുന്നതിന് തൊട്ടു മുമ്പ് വേണു നാട്ടിലെ സുഹൃത്തിന് ഫോണിലൂടെ നല്‍കിയ ആത്മഹത്യാ സന്ദേശവും പൊലീസിന് ലഭിച്ചു.
ഇടുക്കി കീരിത്തോട് സ്വദേശികളായ ദമ്പതികളെ ശനിയാഴ്ച വൈകിട്ടാണ് അമ്പലപ്പുഴയിലെ ചിട്ടി നടത്തിപ്പുകാരന്‍റെ വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടത്. തുടര്‍ന്ന് ഇരുവരും വണ്ടാനം മെഡിക്കല്‍ കോളജില്‍ മരിച്ചു. ചിട്ടി നടത്തിപ്പുകാരന്‍ സുരേഷ് പെട്രോളൊഴിച്ച് തീ കൊളുത്തിയെന്നാണ് ഇരുവരുടെയും മരണമൊഴി. എന്നാല്‍ പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് ഇത് സാധൂകരിക്കുന്നില്ല. അടച്ചു പൂട്ടിയിട്ടില്ലാത്ത സിറ്റൗട്ടില്‍ പെട്രോളൊഴിക്കാന്‍ ചിട്ടി ഉടമ ശ്രമിച്ചാല്‍ അത് പ്രതിരോധിക്കാനോ രക്ഷപെടാനോ ശ്രമം ഉണ്ടാവണം. വേദന അസഹ്യമായതിനുശേഷം മാത്രമാണ് ദമ്പതികള്‍ ഇരിപ്പിടം വിട്ടെഴുന്നേറ്റിരിക്കുന്നതെന്ന് ശരീരഭാഗത്തെ പൊള്ളലിന്‍റെ അടയാളങ്ങളില്‍ നിന്ന് ഫൊറന്‍സിക് അനുമാനിക്കുന്നു. മറ്റ് മുറിവുകളൊന്നും വേണുവിന്‍റെയും സുമയുടെയും ദേഹത്തില്ല.
സ്വയം പെട്രോളൊഴിച്ച വേണു തുടര്‍ന്ന് ഭാര്യയുടെ ദേഹത്തേക്കും കന്നാസ് കമഴ്ത്തിയെന്ന നിഗമനത്തിലേക്കാണ് ഇവ പൊലീസിനെ എത്തിക്കുന്നത്. കസ്റ്റഡിയിലുള്ള സുരേഷിനെയും വൈദ്യ പരിശോധനക്ക് വിധേയമാക്കി. ഇയാളുടെ ശരീരത്തില്‍ തീപ്പൊള്ളലിന്‍റെ പാടുകളോ മറ്റ് പരുക്കുകളോ കണ്ടെത്താനായില്ല. ദമ്പതികളുടെ ശരീരത്തിലേക്ക് സുരേഷ് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തിയിട്ടുണ്ടെങ്കില്‍ പ്രതിക്കും പൊള്ളലേല്‍ക്കേണ്ടതാണ്. ശരീരത്തില്‍ പെട്രോളൊഴിക്കുന്നതിന് മുമ്പായി വേണു നാട്ടിലെ സൃഹൃത്തിനെ ഫോണില്‍ വിളിച്ച് താന്‍ പറയുന്നത് റെക്കോഡ് ചെയ്യാന്‍ നിര്‍ദേശിച്ചു. പണം കിട്ടിയില്ലെങ്കില്‍ തീകൊളുത്തി മരിക്കുമെന്ന ഈ ശബ്ദ സന്ദേശം പൊലീസിന് ലഭിച്ചിട്ടുണ്ട്.
സംഭവസമയത്ത് താന്‍ സ്ഥലത്തില്ലായിരുന്നുവെന്നാണ് കസ്റ്റഡിയിലുള്ള ചിട്ടി ഉടമ ആവര്‍ത്തിക്കുന്നത്. വീട്ടിലുണ്ടായിരുന്ന സുരേഷിന്‍റെ മകനാണ് കേസിലെ ഏക ദൃക്സാക്ഷി. ഇയാളെ സംഭവത്തിനുശേഷം കാണാനില്ല. പെട്രോള്‍ കൊണ്ടുവന്ന കന്നാസ് തീകത്തിക്കാനുപയോഗിച്ച ലൈറ്റര്‍ എന്നിവയില്‍ നിന്ന് വിരലടയാളങ്ങള്‍ ലഭിച്ചില്ലെന്നത് പൊലീസിന് തിരിച്ചടിയായി. അതിനാല്‍ കന്നാസ് ഉണ്ടാക്കിയതെവിടെയാണെന്ന് സ്ഥിരീകരിക്കാന്‍ ശ്രമം തുടങ്ങി. എന്നാല്‍ ദമ്പതികളുടെ മരണമൊഴി പൊലീസിനെ വല്ലാതെ കുഴപ്പിക്കുന്നുണ്ട്.