അമ്പലപ്പുഴയിൽ ചിട്ടി നടത്തിപ്പുകാരന്‍റെ വീട്ടില്‍ പണം ചോദിച്ചെത്തിയ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ചത് കൊലപാതകമോ ആത്മഹത്യയോയെന്ന് ഉറപ്പിക്കാനാകാതെ പൊലീസ്. മരണം നടന്ന വീട്ടില്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. ചിട്ടി നടത്തിപ്പുകാരന്‍ സുരേഷിനെ ചോദ്യം ചെയ്യുകയാണ്. കുടുംബത്തിന് ആത്മഹത്യ ചെയ്യാന്‍ മാത്രം സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കസ്റ്റഡിയിലുള്ള ചിട്ടി നടത്തിപ്പുകാരന്‍ സുരേഷിനെ ഇന്നലെമുതല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. ഇടുക്കിക്കാരായ വേണുവും സുമയും പണത്തിനായി പലവട്ടം അമ്പലപ്പുഴയിലെ വീട്ടില്‍ എത്തിയിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവസമയത്ത് വീട്ടില്‍ താന്‍ ഇല്ലായിരുന്നുവെന്നാണ് സുരേഷിന്‍റെ മൊഴി. പണം ചോദിച്ചപ്പോള്‍ ചിട്ടി നടത്തിപ്പുകാരന്‍ പെട്രോളൊഴിച്ച് തീയിട്ടെന്ന് ദമ്പതികളുടെ മൊഴിയുണ്ട്. ഇതില്‍ ഏതാണ് സത്യമെന്ന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പെട്രോള്‍ കൊണ്ടുവന്ന കന്നാസ് കത്തിക്കാന്‍ ഉപയോഗിച്ച ലൈറ്റര്‍ എന്നിവയിലെ വിരലടയാളം പരിശോധനക്ക് വിധേയമാക്കും. സംഭവം നടന്ന അമ്പലപ്പുഴയിലെ വീട്ടില്‍ ജില്ലാ പൊലീസ് മേധാവി നേരിട്ടെത്തി തെളിവെടുത്തു. പെട്രോള്‍ സ്വയം ഒഴിക്കുന്നതും മറ്റൊരാള്‍ ഒഴിക്കുന്നതും തമ്മിലുള്ള വ്യത്യാസം കണ്ടെത്താനും ശ്രമമുണ്ട്. എന്നാല്‍ ആത്മഹത്യക്കുള്ള സാഹചര്യം ദമ്പതികള്‍ക്കില്ലായിരുന്നുവെന്നാണ് മരിച്ച വേണുവിന്‍റെ സഹോദരന്‍ പറയുന്നത്.
സുരേഷിന്‍റെ മകന്‍ സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നു. ഏക ദൃക്സാക്ഷിയായ ഇയാളുടെ മൊഴി കേസില്‍ നിര്‍ണ്ണായകമാകും. ഇന്നലെ വൈകിട്ട് ഏഴേമുക്കാലോടെയാണ് കീരിത്തോട് സ്വദേശികളായ വേണുവും സുമയും പൊള്ളലേറ്റഅ മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി