സംസ്ഥാനത്തെ ആദ്യ തുരങ്കപാതയായ തൃശൂരിലെ കുതിരാൻ തുരങ്കം ഓഗസ്റ്റോടെ ഗതാഗതത്തിന് തുറന്ന് നൽകും. ഇരട്ടത്തുരങ്കങ്ങളുടെ നിർമാണം പൂർത്തിയായി. അതേസമയം നിർമാണത്തിനിടെ നാശനഷ്ടം സംഭവിച്ച വീടുകൾക്കുള്ള നഷ്ടപരിഹാരം ഇതുവരെ നൽകിയില്ല.
പതിനൊന്ന് മാസത്തെ അധ്വാനത്തിനും കാത്തിരിപ്പിനും ശേഷം കുതിരാൻ മല തുരന്നുള്ള ഇരട്ടത്തുരങ്കം യാഥാർഥ്യമായി. നിർമാണം പൂർത്തിയായില്ലങ്കിൽ പോലും തുരങ്കത്തിലൂടെ സഞ്ചരിച്ച് വാഹനങ്ങൾ മറുകരയെത്തി.
മണ്ണുത്തി വടക്കഞ്ചേരി േദശീയപാത ആറുവരിപ്പാതയായി വികസിപ്പിക്കുമ്പോൾ കുതിരാനിലെ കയറ്റം ഒഴിവാക്കാനായാണ് തുരങ്കം നിർമിച്ചത്. റോഡ് വികസനത്തിന് വേണ്ടി മരങ്ങൾ മുറിക്കുന്നത് ഒഴിവാക്കാനും സാധിച്ചു. ഒരു കിലോമീറ്റർ നീളത്തിൽ വൺവേ അടിസ്ഥാനത്തിൽ സഞ്ചരിക്കാനായി ഇരട്ടത്തുരങ്കങ്ങളാണ് നിർമിച്ചിരിക്കുന്നത്. തുരങ്കം പൂർത്തിയായെങ്കിലും സുരക്ഷ ഒരുക്കലടക്കമുള്ള അവസാനഘട്ട നിർമാണങ്ങൾ പൂർത്തിയാക്കാനുണ്ട്. നാല് മാസം കൊണ്ട് അത് പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ.
തുരങ്കനിർമാണത്തിനിടെ കരിങ്കല്ലുകൾ തെറിച്ച് വീണും മറ്റും സമീപത്തെ വീടുകൾക്ക് നാശം സംഭവിച്ചിട്ടുണ്ട്. നിർമാണം പൂർത്തിയാകാറുമ്പോളും നഷ്ടപരിഹാരമെന്ന അവരുടെ ആവശ്യത്തിന് പരിഹാരമായിട്ടില്ല. അതിൽ പ്രതിഷേധവും ശക്തമാണ്. എന്നാൽ നഷ്ടപരിഹാരം നൽകാനുള്ള നടപടി ആരംഭിച്ചെന്ന് എം. എൽ.എ അറിയിച്ചു.
എന്തായാലും സംസ്ഥാനത്തെ ആദ്യ തുരങ്ക റോഡ് വേഗത്തിൽ യാഥാർഥ്യമാക്കാനുള്ള ഒരുക്കങ്ങളും സജീവമായി തുടരുകയാണ്.