ലഹരിലോകത്തെ എല്ലാ വഴികളും കൊച്ചിയിലേക്കു തിരിയുന്നു. രാസ ലഹരികൾ നേപ്പാളും ഗോവയും കടന്ന്, കഞ്ചാവ് ഒഡീഷ വഴി, ലഹരി ഗുളികകളും ആംപ്യൂളും ന്യൂഡൽഹി, ഹരിയാന, ബെംഗളൂരു വഴി, എൽഎസ്ഡി–കൊക്കെയ്ൻ റാക്കറ്റിന്റെ നീക്കങ്ങൾ പഞ്ചാബ്–രാജസ്ഥാൻ റൂട്ടിൽ. എക്സൈസ് വകുപ്പിന്റെ ഏറ്റവും വൈവിധ്യമുള്ള വേട്ടയാണു കൊച്ചിയിൽ കഴിഞ്ഞ ദിവസം കണ്ടത്. 47 ഗ്രാം എംഡിഎംഎ, 11 ഗ്രാം കൊക്കെയ്ൻ, 230 ഗ്രാം ചരസ്, മൂന്നു ഗ്രാം എംഡിഎംഎ കുഴമ്പ്... 84 ലക്ഷത്തിന്റെ ലഹരിമുതലാണു പിടികൂടിയത്.രാജ്യാന്തര ലഹരി വിപണിയുമായി കേരളത്തിനുള്ള അടുപ്പമാണു ലഹരി മരുന്നുകളുടെ വൈവിധ്യം സൂചിപ്പിക്കുന്നത്.
ഇവയുടെ ഉറവിടം കണ്ടെത്താൻ കേരളത്തിലെ പൊലീസ്, എക്സൈസ് സേനാവിഭാഗങ്ങൾക്കു കഴിഞ്ഞിട്ടില്ല. ലഹരിമരുന്നുമായി ഏതൊരാളെ പിടിച്ചാലും ഉറവിടത്തെപ്പറ്റിയുള്ള മൊഴി ഒന്നാണ്– ഗോവ. പിടികൂടുന്ന ലഹരിയുടെ ഉറവിടം കണ്ടെത്താൻ അന്വേഷണ സംഘങ്ങൾ ഗോവയിൽ നടത്തിയ തിരച്ചിലിൽ ഇതുവരെ ഫലം കണ്ടിട്ടില്ല. അന്വേഷണ സംഘങ്ങളെ വഴിതെറ്റിക്കാനുള്ള മൊഴിയാണ് ‘ഗോവ’യെന്ന വ്യാജ വെളിപ്പെടുത്തൽ. ഇന്നലെ ലഹരിയുമായി പിടിയിലായ എറണാകുളം കുമ്പളം ബ്ലായിത്തറ സനീഷ് സർവോത്തമനും ആവർത്തിച്ചു ‘ഗോവ’യെന്ന മൊഴി.
ഓൺലൈൻ വഴിയും വ്യാപാരം
സുരക്ഷാ ഏജൻസികളുടെ പരിശോധന ശക്തമായതോടെ ന്യൂഡൽഹി, ബെംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന ഓൺലൈൻ ലഹരി വ്യാപാരവും സജീവം. ഓൺലൈൻ ലഹരി ഉപയോക്താക്കളിൽ ബെംഗളൂരുവും കൊച്ചിയുമാണു മുന്നിൽ. വിലകൂടിയ എൽഎസ്‌ഡി, കൊക്കെയ്ൻ അടക്കമുള്ള ലഹരി ഉൽപന്നങ്ങളാണ് ഓൺലൈൻ വ്യാപാര ശൃംഖലയിലൂടെ കേരളത്തിലെത്തിക്കുന്നത്. ഓൺലൈൻ വ്യാപാര സൈറ്റുകളെ മാതൃകയാക്കിയാണു ലഹരി മാഫിയയുടെ പ്രവർത്തനം. കൊൽക്കത്ത, ഹൈദരാബാദ് നഗരങ്ങളും ഓൺലൈൻ ലഹരി റാക്കറ്റിന്റെ പിടിയിലാണ്. ഡൽഹി, മുംബൈ നഗരങ്ങൾ കേന്ദ്രീകരിച്ച് ഓൺലൈൻ ഷോപ്പുകൾ നടത്തുന്ന ഓഫിസുകളിൽ സുരക്ഷാ ഏജൻസികൾ മിന്നൽ പരിശോധന തുടങ്ങിയതോടെയാണു റാക്കറ്റ് കൊൽക്കത്തയിലേക്കു ചുവടുമാറിയത്.
നിയമഭേദഗതിയിലെ പഴുത്
കൊച്ചിയിലെ ലഹരി വിപണിയിൽ വ്യാപകമായ കഞ്ചാവ് കഞ്ചവടത്തിനു പ്രേരണയാവുന്നതു കേന്ദ്രത്തിന്റെ നിയമഭേദഗതിയിൽ വന്ന പഴുത്.ഒരു ഗ്രാം കഞ്ചാവ് കൈവശം വയ്‌ക്കുന്നതു 10 വർഷം വരെ കഠിനതടവു ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പായിരുന്നു. ഒരു കിലോഗ്രാം കഞ്ചാവിൽ കൂടുതൽ കൈവശം വച്ചാൽ മാത്രം ഇത്ര കഠിനമായ ശിക്ഷ നൽകിയാൽ മതിയെന്ന ഭേദഗതിയാണു കഞ്ചാവു വിൽപനയുടെ വ്യാപനത്തിന് പ്രേരണയാവുന്നത്.ശത്രുതയുള്ളവരെ പിടികൂടി പൊലീസ് തന്നെ കഞ്ചാവു പൊതി വച്ചു അറസ്‌റ്റ് ചെയ്‌ത ഒട്ടേറെ കേസുകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വർധിക്കാൻ തുടങ്ങിയതാണു നിയമഭേദഗതിക്കു വഴിയൊരുക്കിയത്.
ഒരു ഗ്രാം കഞ്ചാവിന്റെ ആയിരം പൊതികൾ ഒരുമിച്ചു പിടികൂടിയാലും പ്രതിക്കു ലഭിക്കുന്ന പരമാവധി ശിക്ഷ ഇതോടെ ആറുമാസമായി ചുരുങ്ങി. കഞ്ചാവു വിൽപനക്കാരായ പ്രതികൾക്കു ജാമ്യം ലഭിക്കാൻ എളുപ്പമായി. ഇതേ അവസരത്തിൽ രാസലഹരിയുടെ കാര്യത്തിൽ ഈ ഇളവു ലഭിച്ചിട്ടില്ല. ഒരു ആംപ്യൂൾ ലഹരിമരുന്നു കൈവശം വച്ചാൽ ലഭിക്കാത്ത ജാമ്യം ആയിരം പൊതി കഞ്ചാവു പിടിച്ചാൽ ലഭിക്കുമെന്ന ധൈര്യത്തിൽ ലഹരി കച്ചവടക്കാർ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും വേരു പടർത്തി.
ലോറിയിലേറി കഞ്ചാവ്
ഇടുക്കി, വയനാട് പ്രദേശത്തെ കഞ്ചാവു കൃഷി കുറഞ്ഞതോടെ ഒഡീഷ, ബിഹാർ എന്നിവിടങ്ങളിൽ നിന്ന് ഉണങ്ങിയ കഞ്ചാവു ലോറികളിൽ എത്തിക്കുകയാണിപ്പോൾ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽനിന്നു ഭക്ഷ്യ ധാന്യങ്ങൾ കൊണ്ടുവരുന്ന ലോറികളിൽ ഒളിപ്പിച്ചാണു കഞ്ചാവ് എത്തിക്കുന്നത്.നികുതി അടച്ചു ബില്ലോടെ വരുന്ന ഇത്തരം ലോറികളിൽ എക്സൈസ്, വാണിജ്യ നികുതി വകുപ്പുകളുടെ കർശന പരിശോധന ഉണ്ടാവാറില്ല. ലോറിയിലെ മുഴുവൻ ലോഡുകളും ഇറക്കി പരിശോധിക്കുക എളുപ്പവുമല്ല. ഈ സാഹചര്യമാണു ലഹരി കടത്തു റാക്കറ്റ് മുതലെടുക്കുന്നത്. ഭക്ഷണ ധാന്യങ്ങൾ ലോഡ് ചെയ്യുന്ന തൊഴിലാളികൾക്കും ലോറി ജീവനക്കാർക്കും പണം നൽകിയാണ് കടത്ത്.
ഇടുക്കി എന്ന ഹബ്
കഞ്ചാവ് അടക്കമുള്ള നാടൻ ലഹരിയുടെ പഴയ തമിഴ്‌നാട്ട് റൂട്ട് വീണ്ടും സജീവമായതിന്റെ സൂചനകളും അന്വേഷണ സംഘങ്ങൾക്കു ലഭിച്ചിട്ടുണ്ട്. കമ്പത്തിനു സമീപം ഗൂഡല്ലൂർ കേന്ദ്രീകരിച്ചാണു കഞ്ചാവിന്റെ മൂല്യവർധിത ഉൽപന്നങ്ങളുടെ സംസ്‌കരണ കേന്ദ്രം. അടിമാലി, നെടുങ്കണ്ടം, കട്ടപ്പന തുടങ്ങിയ സ്‌ഥലങ്ങളാണു കടത്തുകാരുടെ കേരളത്തിലെ ഹബ്. സാധനം ഇടുക്കിയിലെത്തിയാൽ അടുത്ത നിമിഷം കൊച്ചിയിൽ വിവരം ലഭിക്കും.
ഡ്രഗ് കോറിഡോർ
വിദേശ കമ്പോളങ്ങളിലെ വിലകൂടിയ ലഹരി പദാർഥങ്ങൾ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങൾ വഴി നേപ്പാൾ അതിർത്തി കടത്തിയാണ് റോഡ്, റെയിൽ മാർഗം കേരളത്തിലെത്തിക്കുന്നത്. ബംഗ്ലദേശ്–ബംഗാൾ അതിർത്തി വഴിയുള്ള കടന്നുവരവും അടുത്ത കാലത്തു വർധിച്ചു. ശ്രീലങ്കയിൽനിന്നു കടൽ മാർഗം കൊച്ചിയിലേക്കു ലഹരിയെത്തിച്ചിരുന്ന റാക്കറ്റുകൾ എൽടിടിഇയുടെ തിരോധാനത്തോടെ ഏതാണ്ട് ഇല്ലാതായ മട്ടാണ്. ലാറ്റിൻ അമേരിക്കൻ ഡ്രഗ് കാർട്ടലുകൾക്കാണ് ഇത്തരം ലഹരി കടത്തിന്റെ പൂർണ നിയന്ത്രണം. പശ്ചിമ ആഫ്രിക്കൻ രാജ്യക്കാരാണു കടത്തുകാരായി പ്രവർത്തിക്കുന്നത്. പാക്കിസ്ഥാൻ അതിർത്തി കടത്തി നേരിട്ടു പഞ്ചാബ്, രാജസ്ഥാൻ വഴി ന്യൂഡൽഹിയിൽ ലഹരി എത്തിച്ചു കേരളത്തിലേക്കു കൊണ്ടുവരുന്ന റൂട്ടും സജീവം.
‘റെഡ് കോറിഡോർ’- ചുവപ്പിന്റെ ഇടനാഴി-എന്നറിയപ്പെട്ടിരുന്ന ബിഹാർ, ജാർഖണ്ഡ്, ഛത്തീസ്‌ഗഡ്, അസം, ബംഗാൾ, ഒഡിഷ, ആന്ധ്ര എന്നീ പ്രദേശങ്ങൾ അടങ്ങുന്ന ഇന്ത്യയുടെ മധ്യ- വടക്കുകിഴക്കൻ വനമേഖലയെ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ ഇന്നു വിശേഷിപ്പിക്കുന്നത് ‘ഡ്രഗ് കോറിഡോർ’ എന്നാണ്. ചൈന വഴി നേപ്പാളാണ് ഈ കോറിഡോറിന്റെ ‘ഫീഡർ’ പോയിന്റ്. ആഴ്‌ചയിൽ രണ്ടു ദിവസം കൊച്ചി വഴി കടന്നുപോവുന്ന ഗുവാഹത്തി എക്‌സ്‌പ്രസ് ട്രെയിനാണ് എൽഎസ്‌ഡിയും കഞ്ചാവും അടക്കം കേരളത്തിലേക്കു കടന്നുവരുന്ന ലഹരിയുടെ പ്രധാന വാഹകൻ.