കോട്ടയം കാഞ്ഞിരപ്പള്ളിയ്ക്ക് സമീപം പാറത്തോട് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന അനധികൃത പാറമട ജനജീവിതത്തിന് ഭീഷണിയാകുന്നു. ജനവാസ മേഖലയിൽ സ്ഥിതിചെയ്യുന്ന പാറമടയ്ക്കെതിരെ ജനരോഷം ശക്തമായിട്ടും പഞ്ചായത്ത് ഒരുനടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
പാറത്തോട് പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ നൂറിലധികം കുടുബങ്ങൾ താമസിക്കുന്ന പട്ടിമറ്റം ഗ്രീൻലാൻഡ് കോളനിയ്ക്ക് സമീപമാണ് പാറമട പ്രവർത്തിക്കുന്നത്. ക്വാറിയിൽ നിന്നും കരിങ്കൽ ചീളുകൾ തെറിച്ച് വീണ് ഒട്ടേറെ വീടുകൾക്കും നാശനഷ്ടം സംഭവിച്ചതായി നാട്ടുകാർ പറയുന്നു. പല വീടുകളുടെയും മേൽക്കൂരകൾ തകർന്നു. കൊച്ചു കുട്ടികളുൾപ്പെടെ തലനാരിഴയ്ക്കാണ് പലപ്പോഴും രക്ഷപെട്ടിട്ടുള്ളത്. വീടുകൾക്ക് കേടുപാടുകളുണ്ടായാൽ ചെറിയ തുക നൽകി പാറമട ഉടമ പലപ്പോഴും പ്രശ്നം ഒത്തുതീർക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് പാറമട പ്രവർത്തിക്കുന്നതെന്നും ദിനംപ്രതി നുറുകണക്കിന് ലോഡ് കല്ലുകളാണ് ഇവിടെ നിന്നും കയറ്റി കൊണ്ടുപോകുന്നതെന്നും നാട്ടുകാർ ആരോപിച്ചു.
പഞ്ചായത്തിൽ ഉൾപ്പെടെ പരാതി നൽകിയിട്ടും ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഇതോടെ പൊറുതിമുട്ടിയ നാട്ടുകാർ സംഘടിച്ച് ആക്ഷൻ കൗൺസൽ രൂപീകരിച്ചിരിക്കുകയാണ്. വരുദിവസങ്ങളിൽ പഞ്ചായത്ത് ഉപരോധം ഉൾപ്പെടെയുള്ള സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ