സ്വകാര്യബസുകളുടെ മൽസരയോട്ടം കൊച്ചിയിൽ പതിനാറുകാരന്റെ ജീവനെടുത്തു. പള്ളത്താംകുളങ്ങര സ്വദേശി ഘനശ്യാമാണ് കൊല്ലപെട്ടത്. അപകടത്തിൽ പ്രതിഷേധിച്ച് വൈപ്പിൻ മുനമ്പം റോഡിൽ നാട്ടുകാർ സ്വകാര്യ ബസുകള്‍ തടഞ്ഞു.
വൈപ്പിൻ മുനമ്പം റോഡിലൂടെ സൈക്കിളില്‍ പോവുകയായിരുന്ന ഘനശ്യാമിനെ അമിതവേഗതയിലെത്തിയ ധനലക്ഷ്മി എന്ന സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വകാര്യ ബസുകളുടെ മൽസരയോട്ടമാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
വൈപ്പിൻ മുനമ്പം സംസ്ഥാന പാതയിൽ അപകടങ്ങൾ പതിവാണ്. അഞ്ചുകൊല്ലത്തിനിടെ ഇരുപതിലധികം ആളുകൾ അപകടത്തിൽ മരിച്ചെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്നെ ആക്ഷേപമുണ്ട്.
അപകടത്തിൽ പ്രതിഷേധിച്ച് പള്ളത്താകുളങ്ങരയിൽ ഇന്ന് ഹർത്താലാണ്. സ്വകാര്യ ബസുകളുടെ സർവീസും നാട്ടുകാർ തടഞ്ഞു. ഒട്ടോ ഡ്രൈവറായ ജയചന്ദ്രന്റെ മകനാണ് മരിച്ച ഘനശ്യാം. പത്താം ക്ലാസ് പരീക്ഷഫലത്തിനായി കാത്തിരിക്കുന്നതിനിടെയാണ് ധാരുണ അന്ത്യം.