തൃശൂരിലെ അടാട്ട് ഫാർമേഴ്സ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് അനിൽ അക്കര എം. എൽ.എ നടത്തുന്ന നിരാഹാരസമരത്തിനെതിരെ പ്രത്യാരോപണവുമായി സി. പി.എം ജില്ലാ നേതൃത്വം. ബാങ്കിൽ നടന്ന അഴിമതിയുടെ പങ്ക് അനിൽ അക്കരയ്്ക്കും ലഭിച്ചെന്ന് ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണൻ. അഴിമതി നടന്നിട്ടുണ്ടെങ്കിൽ ഉത്തരവാദികൾ സി.പി.എം നേതാക്കളെന്ന് അനിൽ അക്കരയും ആരോപിച്ചു.
അനിൽ അക്കര എം. എൽ.എയുടെ അനിശ്ചിതകാല നിരാഹാരസമരം നാലാം ദിവസത്തിലേക്ക് കടന്നതോടെയാണ് കോൺഗ്രസും സി.പി.എമ്മും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങിയത്. തിരഞ്ഞെടുപ്പ് സമയത്ത് ബാധ്യതകളില്ലെന്ന് വരുത്താനായി അനിൽ അക്കരയുടെ 24 ലക്ഷം രൂപയുടെ കടം ബാങ്ക് വഴിവിട്ട് എഴുതി തള്ളി. ഇതുകൂടാതെ കോൺഗ്രസ് ഭരണസമിതി അമ്പത് കോടിയോളം രൂപയുടെ അഴിമതി നടത്തി. ഇത്തരം കാര്യങ്ങളിലെ അന്വേഷണം തടയാനാണ് സമരമെന്നും സി.പി.എം ആരോപിച്ചു.
പതിറ്റാണ്ടുകൾക്ക് മുൻപ് തന്റെ പിതാവെടുത്ത ഒന്നര ലക്ഷം രൂപയുടെ ലോൺ ബാങ്ക് ആവശ്യപ്പെട്ട പ്രകാരം തിരിച്ചടച്ചതാണെന്ന് എം. എൽ.എ വിശദീകരിച്ചു. ബാങ്കിലെ പണമിടപാടെല്ലാം നടത്തുന്നത് മുൻ സി.പി.എം എം. എൽ.എയുടെ ഭാര്യയാണെന്നും അഴിമതി നടന്നെങ്കിൽ ഉത്തരവാദികൾ സി.പി.എം ആണെന്നും അനിൽ അക്കര ആരോപിച്ചു. അതേസമയം സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി അനിൽ അക്കരയ്ക്ക് പിന്തുണയുമായി ഉമ്മൻചാണ്ടിയും സമരപന്തലിലെത്തി.