അഞ്ച് മാസമായി കൃഷി ഓഫീസറില്ലാതായതോടെ തൃശൂർ മാളയിലെ കൃഷി ഭവന്റെ പ്രവർത്തനം അവതാളത്തിൽ. സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ മാള മോഡൽ കൃഷി മുടങ്ങി. കർഷകർക്കുള്ള ആനുകൂല്യവിതരണവും നിലം നികത്തിലിനെതിരായ നടപടിയും പ്രതിസന്ധിയിലെന്ന് കർഷകർ പരാതിപ്പെടുന്നു.
തൃശൂർ ജില്ലയിലെ തികച്ചും കാർഷിക ഗ്രാമങ്ങളിലൊന്നാണ് മാള. നൂറുകണക്കിന് കർഷകരുളള ഇവിടത്തെ കൃഷിഭവൻ അഞ്ച് മാസമായി നാഥനില്ലാത്ത അവസ്ഥയിലാണ്. നിലവിലുണ്ടായിരുന്ന കൃഷി ഓഫീസർ മരിച്ചതിനെ തുടര്ന്ന് പകരമെത്തിയ കൃഷി ഓഫീസർ ദീർഘകാല അവധിയെടുത്തതോടെയാണ് ഓഫീസറില്ലാത്ത കൃഷിഭവനായി മാള മാറിയത്. വരൾച്ചാ നാശമടക്കം കർഷകർക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തുകയുടെ വിതരണം ഇതോടെ മുടങ്ങിയിരിക്കുകയാണ്. കൂടാതെ പല ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നും കർഷകർ പരാതിപ്പെടുന്നു.
സംസ്ഥാന കൃഷി വകുപ്പിന്റെ പുരസ്കാരമടക്കം ഒട്ടേറെ അംഗീകാരങ്ങൾ നേടിയ മാള മോഡൽ പച്ചക്കറി കൃഷി മാള കൃഷി ഭവന്റെ സംഭാവനയായിരുന്നു. കൃത്യമായ മേൽനോട്ടമില്ലാത്തതിനാൽ അതും മുടങ്ങിയിരിക്കുകയാണ്. കൂടാതെ ഒട്ടേറെയിടങ്ങളിൽ നെൽവയൽ നികത്തുന്നതടക്കമുള്ള പരാതികൾ നിലനിൽക്കുന്നുണ്ട്. ഇവ പരിഹരിക്കുന്നതിലും വീഴ്ചകൾ വരുന്നു. കൃഷി ഓഫീസറെ ഉടൻ നിയമിക്കുമെന്ന മന്ത്രിയുടെയടക്കം ഉറപ്പ് പാലിക്കപ്പെടുന്നില്ലെന്നും ആക്ഷേപം ശക്തമാവുകയാണ്.