ഇരിങ്ങാലക്കുട നഗരത്തിലെ റോഡ് വികസനം വേഗത്തിലാക്കുന്നു. 14 മീറ്റർ വീതിയിലുള്ള റോഡ് വികസനത്തിന് എട്ടുകോടി രൂപയുടെ അനുമതിയായി. ഠാണാ മുതൽ ചന്തക്കുന്ന് വരെയുള്ള പ്രദേശത്തെ 89 കടകൾ ഒഴിപ്പിക്കും. വർഷങ്ങളായി മുടങ്ങി കിടന്ന റോഡ് വികസനമാണ് സാങ്കേതിക തടസങ്ങൾ മാറ്റി വേഗത്തിലാക്കാൻ തീരുമാനമായിരിക്കുന്നത്. ഇരിങ്ങാലക്കുട നഗരമധ്യത്തിലെ ഠാണാ മുതൽ ചന്തക്കുന്ന് വരെയുള്ള ഭാഗമാണ് വീതികൂട്ടി നിർമിക്കുന്നത്.
വർഷങ്ങൾക്ക് മുൻപെ വികസനത്തിന് അംഗീകാരമായിരുന്നെങ്കിലും 17 മീറ്ററിൽ റോഡ് നിർമിക്കാനായിരുന്നു അന്നത്തെ തീരുമാനം. അത്രയും വീതിയിൽ സ്ഥലമേറ്റെടുക്കുന്നതിന് എതിർപ്പുകളുണ്ടായതോടെ വികസനം നിലച്ചു. എന്നാലിപ്പോൾ 17 ന് പകരം റോഡിന്റെ വീതി 14 മീറ്ററായി കുറച്ചുകൊണ്ട് വികസനം നടപ്പിലാക്കാനാണ് ഇരിങ്ങാലക്കുട എം.എൽ.എ കെ.യു. അരുണന്റെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചത്.
റോഡ് വികസനത്തിനായി 89 കടകളും ഒരു വീടും ഒഴിപ്പിക്കണം. സ്ഥലമേറ്റെടുക്കലിനായി ആദ്യഘട്ടത്തിൽ എട്ട് കോടി രൂപയുടെ ഭരണാനുമതിയായി. ഇനി 8 കോടി രൂപ കൂടി വേണ്ടിവരുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിലയിരുത്തൽ. അതേസമയം 17 മീറ്ററിൽ നിന്ന് 14 മീറ്ററാക്കിയുള്ള റോഡ് വികസനം കൊണ്ട് ഗതാഗതകുരുക്ക് മാറില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.