ദുഖവെള്ളി ദിനത്തിൽ മലയാറ്റൂർ കുരിശുമുടിയിൽ വിശ്വാസികളുടെ തിരക്ക്. ഇന്നലെ രാത്രി പെയ്ത മഴയെത്തുടർന്ന് പൊടി ശമിച്ചതും ചൂട് കുറഞ്ഞതും തീർത്ഥാടകർക്ക് ആശ്വാസമായി.
മലയോളം വരുന്ന വിശ്വാസത്തോടെ ഭാരമേറിയ മരക്കുരിശുകൾ ചുമന്നും ശരണം വിളിച്ചുമാണ് വിശ്വാസികൾ മലയാറ്റൂർ മല ചവിട്ടുന്നത്. വിശുദ്ധവാരാരംഭത്തോടെ മലയാറ്റൂരിൽ അനുഭവപ്പെടുന്ന തിരക്ക് ദുഃഖവെള്ളി ആയതോടെ അതിന്റെ ഉച്ഛസ്ഥായിയിലെത്തി. നേർച്ച നേർന്നും വ്രതമനുഷ്ഠിച്ചുമാണ് രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് വിശ്വാസികൾ കുരിശുമുടിയിലെത്തുന്നത്.
സംരക്ഷിത വനമേഖലയായ മലയാറ്റൂരിൽ ഹരിത നടപടിക്രമങ്ങൾ പാലിച്ചാണ് ഇത്തവണത്തെ തീർത്ഥാടനം. പ്ലാസ്റ്റിക്ക് കുപ്പികൾക്കും പ്ലേറ്റുകൾക്കും പകരം സ്റ്റീൽ പാത്രങ്ങളിലും ഗ്ലാസുകളിലുമാണ് സന്നദ്ധ സംഘടനകൾ ഭക്ഷണ വിതരണം നടത്തുന്നത്.