കൊച്ചിയിലെ ഹോർട്ടികോർപിന്റെ പച്ചക്കറി ഗോഡൗണ്‍ തൊഴിലാളികള്‍ ഉപരോധിച്ചതിനെത്തുടര്‍ന്ന് ജില്ലയിലെ വിഷുച്ചന്തകളുടെ പ്രവര്‍ത്തനം താളം തെറ്റി. 17 താൽക്കാലിക തൊഴിലാളികളെ പിരിച്ചുവിട്ടതിനെത്തുടര്‍ന്നായിരുന്നു ഉപരോധം. തൊഴിലാളികളെ പിരിച്ചുവിടില്ലെന്ന് ഹോര്‍ട്ടികോര്‍പ് ചെയര്‍മാന്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
വിഷുവായിട്ടും രണ്ടുമാസത്തെ ശമ്പളക്കുടിശിക നല്‍കാത്തത് ചോദ്യം ചെയ്തതോടെയാണ് പതിനേഴ് താല്‍ക്കാലിക ജീവനക്കാരോട് ഇന്നുമുതല്‍ ജോലിക്കുവരേണ്ടെന്ന് ഹോര്‍ട്ടികോര്‍പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത്. 2011 മുതല്‍ ജോലിചെയ്യുന്ന വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഒരുമുന്നറിയിപ്പുമില്ലാതെ ജോലി നഷ്ടമായത്.
തൊഴിലാളികള്‍ ഹോര്‍ട്ടികോര്‍പ്പിന്റെ കാക്കനാട്ടെ ഗോഡൗണ്‍ ഉപരോധിച്ചതോടെ ജില്ലയിലെ വിഷുച്ചന്തകളിലേക്കുള്ള പച്ചക്കറികളുടേയും പഴങ്ങളുടേയും വിതരണം തടസ്സപ്പെട്ടു. പച്ചക്കറികള്‍ വാങ്ങാനെത്തി മണിക്കൂറുകളോളം കാത്തുനിന്ന് ക്ഷമനശിച്ച നാട്ടുകാരും വിഷയത്തില്‍ ഇടപെട്ടതോടെ ഹോര്‍ട്ടികോര്‍പ് അധികൃതര്‍ ഒത്തുതീര്‍പ്പിനു തയാറാവുകയായിരുന്നു.
വിഷുച്ചന്തകളിലേക്കുള്ള പച്ചക്കറിവിതരണം പുനരാരംഭിച്ചെങ്കിലും വിഷുത്തലേന്ന് തിരക്കേറിയ സമയത്തെ ഉപരോധം ഹോര്‍ട്ടികോര്‍പ്പിനു തിരിച്ചടിയായി.