തൃശൂരിലെ പടവരാട് മേഖലയിൽ ഡെങ്കിപ്പനി പടരുന്നു. ഒരാഴ്ചക്കിടെ പനി ബാധിച്ചത് 70 ലേറെ പേർക്ക്. വേനൽകാലത്ത് പനി പടർന്ന് പിടിക്കുന്നതിന് കൃത്യമായ കാരണം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ് ആരോഗ്യവകുപ്പ്.
ഒല്ലൂരിന് സമീപം പടവരാട് എന്ന പ്രദേശത്തെത്തിയാൽ ഓരോ വീട്ടിലുമുണ്ടാകും ഡെങ്കിപനി ബാധിതർ. തൃശൂർ കോർപ്പറേഷനിലെ ഒരു ഡിവിഷനായ ഇവിടെ മാത്രം എഴുപതോളം പേർക്കാണ് സമീപകാലത്ത് ഡെങ്കിപ്പനി ബാധിച്ചത്. വൈറൽപനിയും പടരുന്നതോടെ ആശുപത്രികളെല്ലാം രോഗികളെ കൊണ്ട് നിറയുന്ന അവസ്ഥയായി.
കൊതുക് പരത്തുന്ന ഡെങ്കിപ്പനി മഴക്കാലത്തോ വെള്ളം കെട്ടിക്കിടക്കുന്ന സമയങ്ങളിലോ ആണ് സാധരണയായി പടരാറുള്ളത്. എന്നാൽ കടുത്ത വേൽകാലത്ത് പനി പടരുന്നതിന്റെ കാരണം കണ്ടെത്താൻ ആരോഗ്യവകുപ്പിനുമാകുന്നില്ല. അതുകൊണ്ട് തന്നെ പ്രതിരോധ പ്രവർത്തനങ്ങളും പാളുകയാണ്.
എന്നാൽ പ്രദേശത്തെ മാലിന്യനിക്ഷേപമാണ് ഡെങ്കിപ്പനിക്ക് കാരണമെന്നും അത് തടയാൻകോർപ്പറേഷൻ ശ്രമിക്കുന്നില്ലെന്നും പരാതി ശക്തമായുണ്ട്. പടവരാട് മാസങ്ങൾക്ക് മുൻപും ഇതുപോലെ തന്നെ ഡെങ്കിപ്പനി പടർന്ന് പിടിച്ചിരുന്നു.
Advertisement