ബൈക്കപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവിന്റെ ചികിൽസയ്ക്കായി നാടിന്റെ ഒത്തൊരുമ. പാലായ്ക്ക് സമീപം പ്രവിത്താനത്താണ് നാട്ടുകാരുടെ കൂട്ടായ്മ ഒരു കുടുംബത്തെ മുഴുവൻ സംരക്ഷിച്ചത്. മനോരമ ന്യൂസിൽ വന്ന വാർത്തയെത്തുടർന്ന് സുമനസുകളുടെ സഹായത്താൽ ഇവർക്കായി പുതിയ വീടും നിർമിച്ചു നൽകി.
അച്ഛനും അമ്മയും സഹോദരങ്ങളുമുൾപ്പെട്ട ഒമ്പതംഗ കുടുംബത്തിന്റെ ഏകവരുമാനമാർഗമായിരുന്ന ശരത് ഒന്നര വർഷം മുമ്പാണ് ഗുരുതരമായ അപകടത്തിൽ പെട്ടത്. നിത്യവൃത്തിയ്ക്ക് വക കണ്ടെത്താൻ പെടാപ്പാടു പെടുന്ന കുടുംബത്തിന് തുടർചികികിത്സ സ്വപ്നം പോലും കാണും വയ്യാത്തതായിരുന്നു.എന്ത് ചെയ്യുമെന്നറിയാതെ പകച്ചുനിന്ന ശരത്തിന്റെ കുടംബത്തിന് മുന്നിലേയ്ക്ക് സഹായവുമായി നാടു തന്നെ മുന്നോട്ടുവരികയായിരുന്നു.
പ്രവിത്താനം പള്ളിയുടെ നേതൃത്വത്തിൽ ജാതിമത ചിന്തകൾക്ക് അതീതമായി ഒന്നിച്ച നാട്ടുകാർ ഒരു വലിയ ദൗത്യം ഏറ്റെടുത്തു. നാട്ടുകാരുടെ ശ്രമങ്ങൾ മനോരമ ന്യൂസ് ലോകത്തിന് മുന്നിൽ അവതരിപ്പിച്ചതോടെ നാലുപാടു നിന്നും സഹായമെത്തി. ചികിൽസയ്ക്ക് ആവശ്യമായതിലും കൂടുതൽ തുക ലഭിച്ചതോടെ കുടുംബത്തിന് സ്വന്തമായി ഒരു വീട് നാട്ടുകാർ നിർമിച്ചു നൽകി.പ്രദേശവാസി സൗജന്യമായി നൽകിയ നാലു സെന്റ് ഭൂമിയിലാണ് വീട് പണിതത്. നാട്ടുകാരുടെ ഇടപെടലിൽ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്ന ശരത്തിനും കുടുംബാംഗങ്ങൾക്കും ഏറെ സന്തോഷം. ചികിൽസയ്ക്കും വീടു നിർമാണത്തിനും ശേഷം ബാക്കി വന്ന അഞ്ചു ലക്ഷത്തിലധികം രൂപാ ബാങ്കിൽ കുടുംബാംഗളുടെ പേരിൽ നിക്ഷേപിച്ചിരിക്കുകയാണ്.